റെഡ് സോണായ കണ്ണൂരിൽ ആളുകൾ കൂട്ടത്തോടെ റോഡിൽ, കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ്
റെഡ് സോണായ കണ്ണൂരിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കണ്ണൂർ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.
കണ്ണൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ള കണ്ണൂരിൽ റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടും ആളുകൾ പുറത്തിറങ്ങുന്നതിന് കുറവില്ല. ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടം ആരംഭിച്ച ഇന്ന് വലിയ തോതിലാണ് ആളുകൾ കണ്ണൂരിൽ നിരത്തിലിറങ്ങിയത്.
രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി രണ്ട് ഐജിമാരുടെ നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിൽ പൊലീസിനെ വിന്യസിച്ചത്. ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കം നടപ്പാക്കി ആളുകളെ വീട്ടിലിരുത്താൻ പൊലീസ് പരമാവധി പരിശ്രമിച്ചെങ്കിലും ലോക്ക് ഡൗൺ ഇളവുകൾ ചൂഷണം ചെയ്ത് ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.
അതേസമയം റെഡ് സോണായ കണ്ണൂരിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കണ്ണൂർ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. ജില്ലയിൽ ഇപ്പോഴും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുകയാണ്. ആളുകൾ ഇനിയും ഇതുപോലെ പുറത്തിറങ്ങിയാൽ പൊലീസ് നടപടി കടുപ്പിക്കും. അതിതീവ്രമേഖലകളിൽ (കണ്ടൈൻമെൻ്റ് സോൺ) ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും എസ്പി വ്യക്തമാക്കുന്നു.