സ്വസ്ഥമായ സാമൂഹികാന്തരീക്ഷമാണ് ഏത് സമൂഹത്തിന്റെയും വികസനത്തെ ശക്തിപ്പെടുത്തുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണങ്ങൾ ജാനാധിപത്യ മതേതര സമൂഹം തള്ളിക്കളയണമെന്നും മർകസ് സനദ് ദാന പൊതുസമ്മേളനത്തിൽ കാന്തപുരം

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിംകൾ സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടോ മറ്റൊരു സമൂഹത്തിന്റെ അവകാശങ്ങൾ കവർന്നെടുത്തിട്ടോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. സ്വസ്ഥമായ സാമൂഹികാന്തരീക്ഷമാണ് ഏത് സമൂഹത്തിന്റെയും വികസനത്തെ ശക്തിപ്പെടുത്തുന്നത്. വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണങ്ങൾ ജാനാധിപത്യ മതേതര സമൂഹം തള്ളിക്കളയണമെന്നും കാന്തപുരം പറഞ്ഞു. മർകസ് 48-ാം വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള മറുപടിയാണ് കാന്തപുരത്തിന്റെ പ്രസ്താവന.

നേരത്തെ, എൻഎസ്എസ് - എസ്എൻഡിപി ഐക്യ നീക്കത്തിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് വെള്ളാപ്പള്ളി നടേശന്‍ എഴുതിയ ലേഖനത്തിലാണ് വിവാദ പരാമർശമുണ്ടായത്. മത ന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭൂരിപക്ഷ ജനവിഭാഗം അവഗണിക്കപ്പെട്ടുവെന്നും സമാന ചിന്താഗതിക്കാർ ഒന്നിക്കണമെന്നുമായിരുന്നു മുഖപത്രമായ യോഗനാഥത്തിൽ വെള്ളാപ്പള്ളിയുടെ ആഹ്വാനം. 

ജാതി പറഞ്ഞ് പോരാടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകും. അത്തരം ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ. ഇത് വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. മനുഷ്യന്റെ വേദനയും സന്തോഷവും ഒന്നാണെന്ന തിരിച്ചറിവ് പലർക്കും ഇല്ല. അത് കേരളത്തിന്റെ ദുര്യോഗമാണ്. ഏറെക്കാലമായി ഭൂരിപക്ഷജനവിഭാഗം ഒറ്റപ്പെട്ട നിലയിലാണ്. ഒരുപാട് ആക്രമിക്കപ്പെട്ടവനാണ് താൻ. തന്നെ ആക്രമിച്ചത് സമുദായത്തിലെ കുലം കുത്തികളാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. 

YouTube video player