മുന്‍പിലെ ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയില്‍ കുടുങ്ങി കിടന്നതിനാല്‍ മാത്രമാണ് ബസ് താഴെക്ക് പതിക്കാതിരുന്നത്. 


കല്‍പ്പറ്റ: കര്‍ണാടക ആര്‍ ടി സിയുടെ എ സി സ്ലീപ്പര്‍ കോച്ച് ബസ് ഇന്ന് പുലര്‍ച്ചെ താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ എഴാവളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബസ് സുരക്ഷഭിത്തിയും കടന്നാണ് നിന്നത്. മുന്‍പിലെ ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയില്‍ കുടുങ്ങി കിടന്നതിനാല്‍ മാത്രമാണ് ബസ് താഴെക്ക് പതിക്കാതിരുന്നത്. താമരശ്ശേരി ചുരത്തിലെ ഏഴാം വളവിൽ കർണാടക ഐരാവത് വോൾവോ ബസ് റോഡിൽ നിന്നും മുൻ ചക്രം സുരക്ഷാ ഭിത്തിയും കടന്ന് പകുതി ഭാഗത്തോളം താഴെ കൊക്കയിലേക്ക് തൂങ്ങിയ നിലയിലായിരുന്നു നിന്നത്. ഇങ്ങൻ തങ്ങി നിന്നതാനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാരെ എമർജൻസി എക്സിറ്റ് വഴി പുറത്തിറക്കിയതോടെയാണ് ആശങ്ക ഒഴിവായത്.

ഇന്ന് രാവിലെ 4.50 ആണ് അപകടം സംഭവിച്ചത്. തുടർന്ന് ചുരം വഴിയുള്ള വാഹന ഗതാഗതം വൺവേയാക്കി. വലിയ വാഹനങ്ങൾ കടന്നുപോവാൻ പ്രയാസം നേരിട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി. രാവിലെ 9.15 ഓടെ ചുരത്തിലെ വാഹന ഗതാഗതം പൂർണ്ണമായും തടഞ്ഞ് ക്രെയിൽ ഉപയോഗിച്ച് വോൾവേ മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഇന്ന് തിങ്കളാഴ്ചയായതിനാല്‍ താമരശ്ശേരി ചുരത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങൾ ഗതാഗതക്കുരുക്കിലുമാണ്.

അപകടങ്ങള്‍ പതിവായി താമരശ്ശേരി ചുരം

ചുരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിരവധി അപകടങ്ങളാണ് ഉണ്ടായത്. ഇന്നലെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ക്രൂയിസര്‍ ജീപ്പ് ഓടയിലേക്ക് ഇറങ്ങി യാത്രക്കാര്‍ക്ക് നിസാരപരിക്കേറ്റിരുന്നു. മലപ്പുറത്ത് നിന്ന് മേപ്പാടിയിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ കുടുംബമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ചുരം വ്യൂപോയിന്‍റിന് സമീപം നിര്‍ത്തിയതിന് ശേഷം മുന്നോട്ട് എടുത്ത വാഹനം പിന്നോട്ട് നീങ്ങി ഓവുചാലിലേക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച എട്ടാംവളവില്‍ യന്ത്ര തകരാറിനെ തുടര്‍ന്ന് ലോറി കുടുങ്ങി ഗതാഗതം മണിക്കൂറോളം തടസപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി മറ്റൊരു ലോറി ഓവുചാലിലേക്ക് ഇറങ്ങി അപകടമുണ്ടായി. ഇരുമ്പ് പൈപ്പുകളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച മൂന്ന് അപകടങ്ങളാണ് ചുരത്തിലുണ്ടായത്. 

ഒമ്പതാം വളവില്‍ സ്‌കൂട്ടര്‍ ബസിനടിയില്‍ അകപ്പെട്ടുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലിന് സാരമായ പരിക്കേറ്റിരുന്നു. ചുരമിറങ്ങി വരുകയായിരുന്ന കര്‍ണാടക ആര്‍ ടി സിയുടെ കീഴിലുള്ള ഐരാവത് ലക്ഷ്വറി ബസിന് അടയിലേയ്ക്കാണ് സ്‌കൂട്ടര്‍ വീണത്. കെ.എസ്.ആര്‍.ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ട് മറ്റൊരു അപകടത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. അഞ്ചാംവളവിന് മുകളിലായിരുന്നു അപകടം. ഏഴാം വളവില്‍ കുടുങ്ങിയ കണ്ടെയ്നര്‍ ലോറി. ട്രാക്ടര്‍ ഉപയോഗിച്ചാണ് ഇവിടെ വിന്നും മാറ്റിയത്. വാഹനം മാറ്റുന്നതിന്നതിനായി ഒന്നര മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ പതിനെട്ടാം തിയ്യതി വൈകുന്നേരം നാല് മണിയോടെ ചുരം വ്യൂ പോയിന്‍റ്ന് സമീപം മണ്ണിടിഞ്ഞുള്ള അപകടം ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. എന്നാല്‍ വലിയ തോതിലുള്ള ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്. പൂര്‍ണമായും നിലച്ച ഗതാഗതം ഏഴ് മണിയോടെയാണ് ഭാഗികമായി പുനഃസ്ഥാപിക്കാനായത്.