കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട്; അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രം: ഇഡി
സതീഷിൻ്റെ മകളുടെ മെഡിക്കൽ പഠനത്തിനായി ഫീസ് അടച്ചത് അരവിന്ദാക്ഷൻ്റെ അക്കൗണ്ടിലൂടെയെന്നും ഇഡി പറഞ്ഞു.
![karuvannur bank scam case Aravindakshans fraud is only the tip of the iceberg says ed sts karuvannur bank scam case Aravindakshans fraud is only the tip of the iceberg says ed sts](https://static-ai.asianetnews.com/images/01hcynhjzvgczcy2mbk6xacs6f/karuvannur--2-_363x203xt.jpg)
തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടിൽ സിപിഎം കൗൺസിലർ അരവിന്ദാക്ഷൻ്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇഡി. ബാങ്കിലെ ഭരണസമിതി മാത്രമല്ല, പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണെന്ന് ഇഡി വ്യക്തമാക്കുന്നു. കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയെന്നും അനധികൃത വായ്പകൾക്കായി അരവിന്ദാക്ഷൻ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നും ഇഡി വെളിപ്പെടുത്തുന്നു.
സതീഷിൻ്റെ അനധികൃത ഇടപാടുകൾക്ക് വേണ്ടി മന്ത്രിമാർ ഉൾപ്പടെയുള്ളവരെ സ്വാധീനിക്കാൻ ശ്രമിച്ചത് അരവിന്ദാക്ഷൻ വഴിയാണ്. സതീഷിൻ്റെ മകളുടെ മെഡിക്കൽ പഠനത്തിനായി ഫീസ് അടച്ചത് അരവിന്ദാക്ഷൻ്റെ അക്കൗണ്ടിലൂടെയെന്നും ഇഡി പറഞ്ഞു. അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ജാമ്യഹർജി ഈ മാസം 21 ലേക്ക് മാറ്റിവെച്ചതായി കോടതി വ്യക്തമാക്കി.