പ്രളയ പുനരധിവാസം: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ കളക്ടറെ പിന്തുണച്ച് കവളപ്പാറ കോളനി നിവാസികള്‍
എടക്കര ചെമ്പൽകൊല്ലിയിൽ സ്വകാര്യ ബാങ്കിന്‍റെ സഹായത്തോടെ നിർമിക്കുന്ന 34 വീടുകൾ തങ്ങൾക്ക് വേണ്ടന്നും അവിടെ മുണ്ടരി ചളിക്കൽ കോളനിയിലുള്ളവരെ തന്നെ താമസിപ്പിക്കണമെന്നും കോളനിവാസികള്‍ കളക്ടറോട്
മലപ്പുറം: പ്രളയ പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മലപ്പുറം കളക്ടര്‍ ജാഫർ മലിക്കിന് പിന്തുണയുമായി കവളപ്പാറ കോളനി നിവാസികൾ. എടക്കര ചെമ്പൽകൊല്ലിയിൽ സ്വകാര്യ ബാങ്കിന്‍റെ സഹായത്തോടെ നിർമിക്കുന്ന 34 വീടുകൾ തങ്ങൾക്ക് വേണ്ടന്നും അവിടെ മുണ്ടരി ചളിക്കൽ കോളനിയിലുള്ളവരെ തന്നെ താമസിപ്പിക്കണമെന്നും ഇവർ കളക്ടറോട് ആവശ്യപ്പെട്ടു. പ്രളയത്തിൽ ദുരിതമുണ്ടായ കവളപ്പാറയെ പരിഗണിക്കാതെ കാര്യമായ നഷ്ടങ്ങളുണ്ടാകാത്ത മറ്റൊരു കോളനി നിവാസികൾക്ക് വീടു നൽകുന്നുവെന്ന് ആരോപിച്ചാണ് പി വി അൻവർ എംഎൽഎ കളക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് സമരത്തിൽ പങ്കെടുത്തവരുൾപ്പെടെ 11 കുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കളക്ടറെ കണ്ട് പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ പരാതിയില്ലെന്നറിയിച്ചു. ചളിക്കൽ കോളനി നിവാസികൾ തങ്ങളുടെ ബന്ധുക്കളാണെന്നും അവർക്കു വീടുനൽകുന്നതിൽ എതിർപ്പില്ലെന്നും കളവളപ്പാറ നിവാസികൾ പറഞ്ഞു. പോത്തുകല്ല് ആനക്കല്ലിൽ ജില്ലാ ഭരണകൂടം ഏറ്റെടുക്കാനൊരുങ്ങുന്ന ഭൂമിയിൽ താമസിക്കാൻ ഒരുക്കമാണെന്നും ഇവർ പറയുന്നു.