കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് അദ്ദേഹത്തിൻ്റെ പക്ഷം. എന്നാൽ വിഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷ കൈവിട്ടിട്ടില്ല, ദില്ലിയിൽ മല്ലികാർജ്ജുൻ ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ നിർണായക ചർച്ചകൾ പുരോഗമിക്കുകയാണ്. 

തിരുവനന്തപുരം: മുഖ്യമന്ത്രിയായി പ്രഖ്യാപനം വന്നാൽ വമ്പൻ ആഘോഷത്തിന് തയാറെടുത്ത് കെസി പക്ഷം. കെപിസിസി ആസ്ഥാനത്ത് പായസ വിതരണം അടക്കം നടത്താൻ നേതാക്കൾ ആലോചിക്കുന്നുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് വലിയ പ്രകടനം നടത്താനുള്ള കോപ്പുകൂട്ടുന്നുണ്ട്. എന്നാല്‍, ഒന്നും അവസാനിച്ചിട്ടില്ല എന്നാണ് വിഡി - ആർസി ഇപ്പോഴും വലിയ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിച്ചാൽ ഉടൻ തന്നെ സംസ്ഥാനത്ത് ഉടനീളം കെസി പക്ഷം പ്രകടനം നടത്തും.

Add Asianetnews as a Preferred SourcegooglePreferred

വിഡി അനുകൂല പ്രകടനത്തിന് ബദലായാണ് ആഹ്ളാദ പ്രകടനം. ദില്ലിയിൽ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിലാണ് ചർച്ചകൾ നടക്കുന്നത്. കേരള നേതാക്കളുമായുള്ള ഖർഗെയുടെ ചർച്ചയിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയും നേരിട്ട് പങ്കെടുക്കുകയാണ്. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാഹുലും ഖർഗെയുടെ വസതിയിലേക്ക് എത്തുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ള എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെ പി സി സി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫിനെയും ഖാർഗെ വിളിപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക. രാഹുൽ ഗാന്ധി കൂടി നേരിട്ട് പങ്കെടുക്കുന്നതിനാൽ ഈ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.