കോൺഗ്രസിനെതിരായ 'സ്ത്രീലമ്പടൻ' പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഈ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി സ്വയം പ്രതിരോധത്തിലായെന്നും അദ്ദേഹത്തിന്റെ മുഖം വികൃതമായെന്നും വേണുഗോപാൽ പറഞ്ഞു.
തിരുവനന്തപുരം : 'സ്ത്രീലമ്പടൻ' പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിനെതിരായ സ്ത്രീലമ്പടൻ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി സ്വയം പ്രതിരോധത്തിൽ ആവുകയാണ് ചെയ്തതെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മുഖം വികൃതമായി. ആരാണ് ഈ ഉപദേശങ്ങൾ നൽകുന്നത്. മുഖ്യമന്ത്രി ആക്രമിച്ചാൽ കോൺഗ്രസ് ഭയക്കില്ല. സിപിഎമ്മിനെ കുറിച്ചും വിലയിരുത്താനുള്ള ഒന്നായി മുഖ്യമന്ത്രിയുടെ പ്രസ്താവന മാറി. രാഹുൽ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ക്ലിയർ ആണ്. രാഹുലിനെ സ്വീകരിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരില്ല. രണ്ടുകോടി ആളുകളിൽ ഒന്നോ രണ്ടോ കോൺഗ്രസ് പ്രവർത്തകരുണ്ടായെന്നു പറഞ്ഞു പൊതുവായി കാണാൻ കഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകും. 14 ഡിസിസി പ്രസിഡന്റുമാരുമായിട്ടും സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവന്‍കുട്ടി
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ഒളിവില്‍ നിന്നും പുറത്ത് വന്ന രാഹുലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയെന്നും അതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സ്ത്രീലമ്പടന്‍ എന്ന പദപ്രയോഗം സഹികെട്ട് ഉപയോഗിച്ചതാണ്. സ്ത്രീലമ്പടന്മാര്‍ക്ക് പകരം വയ്ക്കാനുള്ള വാക്ക് പിന്നെ എന്താണ്. അങ്ങനെയുള്ള എത്ര പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. യൂസ് ആന്‍ഡ് ത്രോ സംസ്‌കാരത്തിന്റെ ഉടമകളായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറിയെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.മുഖ്യമന്ത്രിയെ കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ ഓരോ കാര്യങ്ങളും ഒന്നൊന്നായി പറയും. അതിനുള്ള അവസരം ഉണ്ടാക്കാതിരിക്കുകയായിരിക്കും കോണ്‍ഗ്രസിന് നല്ലതെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി .


