സംസ്ഥാനത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ഷാഡോ പൊലീസിനെ നിയോഗിക്കണമെന്നും അതിര്‍ത്തി സംസ്ഥാനങ്ങളെ കൂടി ലഹരിവേട്ടയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
കൊച്ചി: ഓപ്പറേഷന്‍ തൂഫാന് സമ്പൂര്‍ണ്ണ പിന്തുണയെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി. സംസ്ഥാനത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് രൂപം നല്‍കിയിരിക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് സമ്പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കുമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലും കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് സൈജു ചിറയിലും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയും അറിയിച്ചു.

ഉപയോഗിക്കുന്നവനെ കണ്ടെത്തിയാല്‍ വാഹകനെയും ഉറവിടത്തെയും കണ്ടെത്തി ഉന്‍മൂലം ചെയ്യാന്‍ സാധിക്കും. അതിര്‍ത്തി സംസ്ഥാനങ്ങളെ കൂടി ലഹരിവേട്ടയില്‍ ഉള്‍പ്പെടുത്തണമെന്നത് കെസിബിസിയുടെ അഭിപ്രായം കൂടിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ യാതൊരു കാരണവുംകൂടാതെ സ്ഥിരം തമ്പടിക്കുകയും കുട്ടികളെ സ്വാധീനിക്കുകയും ചെയ്യുന്നവരെ കസ്റ്റഡിയിലാക്കാന്‍ ഷാഡോ പൊലീസിനെ നിയോഗിക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് എന്ന പദ്ധതിക്ക് രൂപം നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ലഹരിമാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിയും പൊലീസ് ഉപദേഷ്ടാവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
484 പൊലീസ് സ്റ്റേഷനിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പൊലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും പൊലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമ ലംഘകരേയും വെല്ലുവിളിക്കുന്നവരേയും വെച്ച് പൊറുപ്പിക്കില്ലെന്നും സൈബർ ക്രൈം തടയാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഉന്നതതലയോഗത്തിൽ എസ്എച്ച്ഓ സംവിധാനത്തെ കുറിച്ചും ഉദ്യോഗസ്ഥരോട് ആഭ്യന്തരമന്ത്രി അഭിപ്രായം തേടി. എസ്എച്ച്ഓ സംവിധാനത്തിൽ അഴിച്ചുപ്പണി വേണമെന്ന് ഐപിഎസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ നേരത്തെ നടത്തിയ പഠനങ്ങൾകൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് നൽകാൻ ഡിജിപിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ജനങ്ങൾക്ക് വേണ്ടിയുള്ള നടപടിക്കിടെ പ്രശ്നങ്ങളിൽപ്പെട്ടാൽ സർക്കാർ പൊലിസിനൊപ്പമുണ്ടാകുമെന്നും സർക്കാർ മാറിയതുകൊണ്ട് പൊലീസിനെ അടിമുടി അഴിച്ചുപണിയില്ലെന്നും മന്ത്രി ഉറപ്പുനൽകി. ഓപ്പറേഷൻ തൂഫാനുവേണി വിശദമായ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.


