ഇടുക്കി ഡിഎംഒയുടെ സസ്പെൻഷൻ ഉത്തരവ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു

ഇടുക്കി: ഇടുക്കി ഡിഎംഒയുടെ സസ്പെൻഷൻ സ്റ്റേ ചെയ്‌തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സസ്പെൻഷൻ സ്റ്റേ ചെയ്തത്. ആരോപണങ്ങളിൽ മറുപടി നൽകാൻ ഡോ.എൽ മനോജിന് അവസരം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിൻ്റെ നടപടി. ഡോ. എൽ മനോജിനെതിരെ തെളിവുകൾ ഹാജരാക്കാനായില്ലെന്നും ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി. ഇന്നലെയാണ് ഉദ്യോഗസ്ഥനെ കൈക്കൂലി അടക്കമുള്ള ആരോപണങ്ങളെ തുടർന്ന് സസ്പെൻ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗവർണറുടെ ഉത്തരവ് പ്രകാരം ആരോഗ്യ വകുപ്പ് ജോയിൻറ് സെക്രട്ടറിയാണ് ഇന്നലെ സസ്പെൻഷൻ ഉത്തരവിറക്കിയത്. ഇടുക്കി ജില്ല മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ സുരേഷ് വർഗീസിന് താൽക്കാലിക ചുമതല നൽകുകയും ചെയ്തിരുന്നു. മനോജിന് എതിരായ പരാതി സംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് അവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രൈബ്യൂണൽ ഉത്തരവ് വന്നതോടെ ഇടുക്കി ഡിഎംഒയുടെ ചുമതലയിൽ ഡോ.എൽ.മനോജിന് തുടരാനാവും.