വോട്ടെടുപ്പിൽ കനത്ത പോളിങ് ഉണ്ടായതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍. ബേപ്പൂരിൽ ജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അൻവർ പറഞ്ഞു. 20000 വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്നും പിവി അൻവര്‍. ആറന്മുളയിൽ വിജയം വള്ളപ്പാടകലെ ആയിരിക്കുമെന്നും അൾട്രാ കംഫർട്ടബിൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അബിൻ വര്‍ക്കി
തിരുവനന്തപുരം:വോട്ടെടുപ്പിൽ കനത്ത പോളിങ് ഉണ്ടായതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍. ബേപ്പൂരിൽ ജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അൻവർ പറഞ്ഞു. വിജയാഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും 20000 വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്നും പിവി അൻവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎമ്മുകാർ അടക്കം തനിക്ക് വോട്ട് ചെയ്തു. പോളിംഗ് കൂടിയത് ഭരണവിരുദ്ധ തരംഗമുള്ളതുകൊണ്ടാണ്. ഇത്തവണ ബേപ്പൂരിൽ വമ്പൻ അട്ടിമറി ഉണ്ടാകുമെന്നും അൻവര്‍ പറഞ്ഞു.
അതേസമയം, ആറന്മുളയിൽ വിജയം വള്ളപ്പാടകലെ ആയിരിക്കുമെന്നും അൾട്രാ കംഫർട്ടബിൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിൻ വര്‍ക്കി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ വീഴ്ച്ചകൾ അനുകൂലഘടകമായി. സ്ഥനാർഥിത്വത്തിന്റെ ആദ്യഘട്ടത്തിൽ ഉയർന്ന അസ്വസ്ഥത സ്വാഭാവികമാണ്.
മണ്ഡലം മാറി മത്സരിക്കുന്നത് ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. എല്ലാ സമുദായങ്ങളും പിന്തുണച്ചുവെന്നും അബിൻ വര്‍ക്കി പറഞ്ഞു.
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി ജോണും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. തിരുവനന്തപുരം സെന്‍ട്രലിൽ വിജയം ഉറപ്പാണെന്നും ശക്തമായ ത്രികോണമത്സരമുണ്ടായിരുന്നുവെന്നും സിപി ജോണ്‍ പറഞ്ഞു. അതിദാരിദ്യ മുക്തമെന്നത് കാപട്യമെന്ന് തിരിച്ചറിഞ്ഞ പ്രചരണമായിരുന്നു നടന്നത്.നഗര തീരവ്യത്യാസമില്ലാതെ തനിക്ക് വോട്ട് ലഭിച്ചു. പൊതുവിലുള്ള യുഡിഎഫ് തരംഗം അനുകൂലമായി. സുരക്ഷിതമണ്ഡലം നൽകിയതിൽ കോൺഗ്രസിനോട് നന്ദിയുണ്ടെന്നും സിപി ജോണ്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവ് ഇടതിനൊപ്പമെന്ന് വികെ പ്രശാന്ത്
വട്ടിയൂര്‍ക്കാവ് ഇടതിനൊപ്പം തന്നെയായിരിക്കുമെന്നും ഭരണവിരുദ്ധ വികാരം ഉണ്ടായാലും വ്യക്തിപരമായ വോട്ടുകള്‍ വഴി ജയിക്കുമെന്നും വികെ പ്രശാന്ത് പറഞ്ഞു. ബിജെപി വട്ടിയൂര്‍ക്കാവിൽ സൈലന്‍റായിരുന്നു. ബിജെപി വോട്ടും തനിക്ക് കിട്ടുമെന്നും വികെ പ്രശാന്ത് പറഞ്ഞു.
കഴക്കൂട്ടത്ത് ഇത്തവണ ജയിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരൻ പറഞ്ഞു. വോട്ടെടുപ്പിന് ശേഷം കഴക്കൂട്ടത്ത് ശുഭ പ്രതീക്ഷയുണ്ട്. കഴക്കൂട്ടത്തേക്കാൾ ബിജെപിക്ക് സാധ്യതയുള്ള മണ്ഡലം നേമം ആണ്. നേമത്ത് വീണ്ടും അക്കൗണ്ട് തുറക്കും. ബിജെപി കൂടുതൽ പ്രതീക്ഷ വക്കുന്നത് നേമത്താണെന്നും മുരളീധരൻ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ ആദ്യം പരാജയപ്പെടുന്നത് ടി പി രാമകൃഷ്ണനായിരിക്കുമെന്നും കോഴിക്കോട് ജില്ലയിൽ അഞ്ചിൽ അഞ്ചും കോൺഗ്രസ് നേടുമെന്നും കൊയിലാണ്ടിയിൽ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മഞ്ചേശ്വരത്ത് പതിമൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷ്റഫ് പറഞ്ഞു. ആരിക്കാടി ടോൾ സമര വിജയം അടക്കം ഗുണം ചെയ്തെന്നും അഷ്‌റഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എസ്‍ഡിപിഐ അടക്കമുളളവരുടെ വോട്ടുകൾ തനിക്ക് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട്ടെ ന്യൂനപക്ഷ വോട്ടുകളിൽ പൂർണ പ്രതീക്ഷയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആര്‍ റസാഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ന്യൂനപക്ഷ ബെൽറ്റുകളിലെ മികച്ച പോളിംഗ് എൽഡിഎഫിന് അനുകൂലമാണ്. തദേശ തെരഞ്ഞെടുപ്പിനേക്കാൾ 6000 വോട്ട് എൽഡിഎഫിന് അധികം കിട്ടുമെന്നും എൻഎംആര്‍ റസാഖ് പറഞ്ഞു.



