നാർകോട്ടിക് ജിഹാദിൽ ക്രിസ്ത്യൻ വിഭാഗം ആശങ്ക അറിയിച്ചു; കേരളത്തിൽ ആനുകൂല്യങ്ങൾ ഒരു വിഭാഗത്തിന് മാത്രം; കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും പരാമർശിച്ച് നദ്ദ
കോഴിക്കോട്: കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രമായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. നാർകോട്ടിക് ജിഹാദിനെ കുറിച്ച് ക്രിസ്ത്യൻ വിഭാഗത്തിന് ആശങ്കയുണ്ട്. ആ ആശങ്ക അവർ അറിയിച്ചുവെന്നും ജെ.പി.നദ്ദ കോഴിക്കോട് പറഞ്ഞു. ഒരു വിഭാഗത്തിന് മാത്രമാണ് കേരളത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത്. മറ്റുള്ളവരെ അവഗണിക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി. കോഴിക്കോട് ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ജെ.പി.നദ്ദ.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പരാമർശിച്ച് നദ്ദ
പിണറായിയുടെ ജില്ലയിൽ 15 കൊലപാതകങ്ങൾ നടന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ആരോപിച്ചു. 3 വർഷങ്ങൾക്കിടെ കേരളത്തിൽ 1019 കൊലപാതകങ്ങൾ നടന്നു. 2020ൽ 308ഉം, 2021 ൽ 336ഉം, 2022ൽ 70ഉം അടക്കം എല്ലാം രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും ശ്രീനിവാസന്റെയും സഞ്ജിത്തിന്റേയും കൊലപാതകങ്ങൾ സ്റ്റേറ്റ് സ്പോൺസേഡ് ആണെന്നും നദ്ദ കുറ്റപ്പെടുത്തി. കേരളം ഇങ്ങനെ അധികകാലം മുന്നോട്ടുപോകില്ല എന്നും ജെ.പി.നദ്ദ കോഴിക്കോട് പറഞ്ഞു
ബിജെപി അധ്യക്ഷനെ സന്ദശിച്ച് ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയൽ
താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് ക്രൈസ്തവ സമുദായത്തെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടെന്ന് ബിഷപ്പ് പിന്നീട് അറിയിച്ചു.കസ്തൂരിരംഗൻ വിജ്ഞാപനത്തിലെ ആശങ്കകളും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. കേന്ദ്രമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ബിജെപിയുടെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായാണ് നദ്ദയുടെ സന്ദര്‍ശനം. സംസ്ഥാന ഘടകത്തിന്‍റെ പ്രവര്‍ത്തനം വിലയിരുത്താൻ കോര്‍ കമ്മിറ്റി യോഗത്തിലും നദ്ദ പങ്കെടുക്കും. ഈ മാസം 20,21 തിയ്യതികളില്‍ ജയ്പൂരില്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളുടെ യോഗത്തില്‍ അവതരിപ്പിക്കേണ്ട കാര്യങ്ങള്‍ കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നദ്ദ വിലയിരുത്തി.
