ഇന്നലെ വൈകുന്നേരത്തോടെയാണ് നേതാക്കൾ ദില്ലയിലേക്ക് പുറപ്പെട്ടത്. ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും.  എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, ഘടകകക്ഷികളുടെ നിലപാടും, ജനവികാരവും വിഡി സതീശന് അനുകൂലമാണ്.

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായക ദിനം. ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. തര്‍ക്കം കൂടാതെ പ്രശ്നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നേക്കാം. എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, ഘടകകക്ഷികളുടെ നിലപാടും, ജനവികാരവും വിഡി സതീശന് അനുകൂലമാണ്.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെസി വേണുഗോപാലിന് എംഎൽഎമാരുടെ വൻ പിന്തുണയാണുള്ളത്. 45 ലധികം എംഎൽഎമാര്‍ നീരക്ഷകരോട് കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ടെന്നാണ് കെ സി പക്ഷം അവകാശപ്പെടുന്നത്. ഈ കണക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന ഉറച്ച് ആത്മവിശ്വാസമാണ് കെസി പക്ഷത്തിന്. മുഖ്യമന്ത്രി പദത്തിൽ ഘടകക്ഷികളുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയിൽ വി ഡി സതീശൻ ക്യാമ്പ്. സംസ്ഥാന വ്യാപകമായി ഫ്ലെക്സുകളും പ്രകടനത്തിന് ആഹ്വാനവും നടന്നു. പിന്തുണയിൽ പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കുന്നു. സമവായ സ്ഥാനാർഥിയായി താൻ എത്തുമെന്ന പ്രതീക്ഷ ചെന്നിത്തലയും കൈവിടുന്നില്ല.