കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകൾ തന്നെ ഇത്തവണയും വേണമെന്ന് കേരളാ കോൺഗ്രസ് യുഡിഎഫിനോട് ആവശ്യപ്പെട്ടു. മുന്നണിയുടെ വിജയത്തിനായി വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്നും എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ വിശദമായ ചർച്ച നടന്നിട്ടില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
തിരുവനന്തപുരം : കേരളാ കോൺഗ്രസിന് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റ് തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി മോൻസ് ജോസഫ്. ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ച നടന്നു. എന്നാൽ വിശദമായ ചർച്ച നടന്നില്ലെന്നും എണ്ണം വെച്ച് സീറ്റ് വിട്ടുനൽകുന്നതിനെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കി. പരസ്പര വിട്ടുവീഴ്ചകൾക്ക് കേരളാ കോൺഗ്രസ് തയ്യാറാണ്. മുസ്ലിം ലീഗുമായുള്ള ചർച്ചയും നിലവിൽ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലെ എല്ലാ കക്ഷികളുമായുള്ള ഉഭയ കക്ഷി ചർച്ചകൾ നടക്കുന്നു. പുതിയ പാർട്ടികൾ വന്നതിനാൽ ചില വിട്ടുവീഴ്ചകൾ വേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്. മുന്നണിയുടെ വിജയത്തിന് വേണ്ടി ഇത് വേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്. എത്ര സീറ്റുകളെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വരാൻ വേണ്ടി ഒന്നിച്ച് പ്രവർത്തിക്കുകയെന്നതാണ് പ്രധാനമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
വി ഡി സതീശനെതിരെ ഇ ടി ടൈസൺ മാസ്റ്റർ
നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ ടി ടൈസൺ മാസ്റ്റർ മത്സരിക്കും. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ മാസ്റ്ററെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായത്. നിലവിൽ കൈപ്പമംഗലം എം എൽ എയായ ടൈസൺ മാസ്റ്റർ, ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പറവൂരിലേക്ക് മാറുന്നത്. ശക്തനായ എതിരാളിയെ തന്നെ രംഗത്തിറക്കി സതീശന്റെ വിജയത്തുടർച്ചക്ക് തടയിടാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. കാൽനൂറ്റാണ്ടി പറവൂരിലെ എം എൽ എയായ സതീശനെ തളയ്ക്കാൻ ടൈസൺ മാസ്റ്റർക്ക് സാധിക്കുമെന്നാണ് സി പി ഐയുടെ പ്രതീക്ഷ. 2001 ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സി പി ഐയിലെ എം ടി നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകൾക്കായിരുന്നു 2021 ലെ സതീശന്‍റെ വിജയം.


