ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ. മാണി. 300 രൂപ ആക്കും എന്നായിരുന്നു യുഡിഎഫ് പ്രകടനപത്രികയെന്നും ജോസ് കെ മാണി
കോട്ടയം: യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ. മാണി. 300 രൂപ ആക്കും എന്നായിരുന്നു യുഡിഎഫ് പ്രകടനപത്രിക. കാർഷിക ബജറ്റ് ഉണ്ടാകും എന്നാണ് യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞത്, അത് നടപ്പിലാക്കിയില്ലെന്നും തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു.
രണ്ട് കാര്യങ്ങളിൽ കേരള കോൺഗ്രസ് എമ്മിന് സന്തോഷമുണ്ട്. കർഷകർക്ക് ഉപാധിരഹിത പട്ടയം പ്രഖ്യാപിച്ചു. കടലിന്റെ മക്കൾക്ക് കടൽ അവകാശവും പ്രഖ്യാപിച്ചു. ഇത് രണ്ടും കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ആയിരുന്നു. പാർട്ടി മുന്നോട്ട് വെച്ച ആവശ്യം യുഡിഎഫിൻ്റെ ബജറ്റിൽ ഉണ്ട്. വന്യമൃഗ ശല്യത്തിൽ എന്ത് നടപടി എന്ന് വ്യക്തമാക്കണം. ഈ സർക്കാർ വന്നതിനു ശേഷം 7 പേരെ ആന ചവിട്ടിക്കൊന്നു. ഈ മരിച്ചത് ഒക്കെ മനുഷ്യർ അല്ലേയെന്നും ജോസ് കെ മാണി പറഞ്ഞു.
വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. അത് നടപ്പിലാക്കുമ്പോൾ സൂക്ഷിക്കണം. കേന്ദ്രത്തിന്റെ ഭരണം ആകരുത് സംസ്ഥാനത്ത്. ചില മേഖലകലിൽ ഉദ്യോഗസ്ഥർ വന്നു ഇരുന്നത് പരിശോധിക്കണം. അത് സർവകലാശാലയിലും കോടതി ആയാലും ഭരണസംവിധാനത്തിൽ ആയാലും ഗൗരവം ഉള്ളതാണ്. അതുകൊണ്ട് കേന്ദ്രത്തിന്റെ ഭരണം കേരളത്തിൽ ഉണ്ടാവാതിരിക്കാൻ സൂക്ഷിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.



