കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 2.71 കോടി വോട്ടർമാർ 883 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും.

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ആറ് മണി മുതൽ തന്നെ വോട്ടർമാർ ബൂത്തിലെത്തി തുടങ്ങിയിരുന്നു. 2.71 കോടി വോട്ടർമാർ 883 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ അയ്യായിരം ബൂത്തുകൾ കൂടുതൽ ആണ്. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ മാത്രമാണ് ഉള്ളത്.

പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പ്രചാരണ പരിപാടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രം​ഗത്തുണ്ടായിരുന്നു. കന്നി വോട്ടർമാരെ മധുരം നൽകിയാണ് സ്വീകരിക്കുക. വൈകീട്ട് ആറു മണിക്ക് ക്യൂവിലുളള എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.75 ശതമാനം ആയിരുന്നു പോളിംഗ്.

മോക് പോളിങ്ങിനിടെ പലയിടത്തും വോട്ടർ മെഷീൻ തകരാറിലായിരുന്നു. മെഷീനിലെ പ്രശ്നം പരിഹരിച്ച ശേഷമാണ് മോക്ക് പോളിങ് ആരംഭിച്ചത്. ഉടുമ്പൻ ചോലയിൽ മൂന്ന് ബൂത്തുകളിൽ വോട്ടിങ് കേന്ദ്രങ്ങൾ പണിമുടക്കി. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ 104ാം നമ്പർ ബൂത്തിലും ശാന്തിഗ്രാം സെൻട്രൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ 117 നമ്പർ ബൂത്തിലേയും, ഇരട്ടയാർ സെൻറ് തോമസ് ഹൈസ്കൂൾ 115 നമ്പർ ബൂത്തിലെയും വോട്ടിംഗ് യന്ത്രങ്ങളാണ് പണിമുടക്കിയത്. മോക്ക് പോളിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. വി വി പാറ്റ് മെഷീനുകൾ മാറ്റിവെച്ച് പ്രശ്നം പരിഹരിക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming