കുട്ടനാട് എംഎൽഎ റെജി ചെറിയാനുമായുള്ള വാക്പോരിൽ ജി സുധാകരൻ അയഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. ഭരണകക്ഷി എംഎൽഎമാർ തമ്മിലുള്ള തർക്കം ചർച്ചയായതോടെയാണ് സുധാകരൻ്റെ പിന്മാറ്റം.
ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവെ സന്ദർശനവുമായി ബന്ധപ്പെട്ട് കുട്ടനാട് എംഎൽഎ റെജി ചെറിയാനുമായുള്ള വാക്പോരിൽ അയഞ്ഞ് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ആരെയും വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും വിഷയത്തിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. നിയമങ്ങളും കീഴ്‌വഴക്കങ്ങളും എന്താണെന്ന് നിങ്ങൾ പരിശോധിച്ചാൽ മതിയെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നായിരുന്നു ജി സുധാകരൻ്റെ പ്രതികരണം.
സ്ഥലം എംഎൽഎയായ തന്നെ അറിയിക്കാതെ തോട്ടപ്പള്ളി സ്പിൽവെയിൽ സന്ദർശനം നടത്തിയതിനാണ് കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ ജി സുധാകരൻ പൊതുവേദിയിൽ രൂക്ഷവിമർശനം ഉന്നയിച്ചത്. എംഎൽഎമാരുടെ രാജാവാകാൻ വരണ്ടെന്നും വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം പറയുമെന്നും റെജി ചെറിയാനും തിരിച്ചടിച്ചു. ഭരണ കക്ഷി എംഎൽഎമാർ തമ്മിലുള്ള വാക്പോര് യുഡിഎഫിൽ വലിയ അമർഷത്തിന് ഇടയാക്കി. ജി സുധാകരന്‍റെ പൊതുവേദിയിലെ വിമർശനം അതിരുകടന്നെന്ന് യുഡിഎഫിലും വലിയ ചർച്ചയായതോടെ ജി സുധാകരൻ അയഞ്ഞു.
കുട്ടനാട്ടിലെ മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മേയ് 25 ന് തോട്ടപ്പള്ളി സ്പിൽവെയിൽ കുട്ടനാട് എംഎൽഎ റെജി ചെറിയാൻ എത്തിയത്. തോട്ടപ്പള്ളി സ്പിൽവെ സ്ഥിതി ചെയ്യുന്നത് അമ്പലപ്പുഴ മണ്ഡലത്തിലാണ്. സ്ഥലം എംഎൽഎയായ താൻ അറിയാതെ സന്ദർശനം നടത്തിയതാണ് ജി സുധാകരനെ ചൊടിപ്പിച്ചത്.



