സംസ്ഥാനം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിൽ; വരുമാനം ഗണ്യമായി കുറഞ്ഞെന്നും മുഖ്യമന്ത്രി
സർക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. സാലറി കട്ട് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. സാലറി കട്ട് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ....
സംസ്ഥാനം അസാധാരണ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ്. വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി. പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളിലൊന്ന് എന്ന നിലയിൽ സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമ്മ്യൂണിറ്റ്സ് തുകയിലും ഓണറേറിയത്തിലും കുറവ് വരുത്തും. കൊവിഡ് 19-ൻ്റെ സാഹചര്യത്തിൽ തദ്ദേശതെരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് വാർഡ് വിഭജനം നടത്തണം. പക്ഷേ കൊവിഡിൻ്റെ സാഹചര്യത്തിൽ അതു നടക്കില്ല. അതിനാൽ നിലവിലുള്ള വാർഡുകൾ വച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സർക്കാരിന്റെ നിലപാട്.
Read Also: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്; മാധ്യമ പ്രവര്‍ത്തകനും 3 ആരോഗ്യ പ്രവര്‍ത്തകർക്കും വൈറസ് ബാധ...