ദില്ലിയിലെ കർഷക സമരത്തിന് പിന്തുണ; നാളെ മുതൽ കേരളത്തിലും അനിശ്ചിതകാല സമരം
കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നുമുതൽ ട്രെയിൻ തടയൽ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതൽ കൂടുപ്പിക്കുകയാണ് കര്‍ഷക സംഘടനകൾ.
തിരുവനന്തപുരം: ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കർഷക സംഘടനകൾ അനിശ്ചിതകാല സമരം തുടങ്ങുന്നു. നാളെ മുതൽ സത്യാഗ്രഹം സമരം തുടങ്ങാനാണ് തീരുമാനം. സംസ്ഥാനതലത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം. കേരള നിയമസഭാ സംയുക്ത പ്രമേയം കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു
കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് മുതൽ ട്രെയിൻ തടയൽ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതൽ കൂടുപ്പിക്കുകയാണ് കര്‍ഷക സംഘടനകൾ. നാളെ ദില്ലി-ജയ്പ്പൂര്‍, ദില്ലി- ആഗ്ര ദേശീയ പാതകൾ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ റാലികളും ബിജെപി ഓഫീസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ മുന്നോട്ടുവെച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ കര്‍ഷക സംഘടനകൾ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമം പിൻവലിക്കാതെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കര്‍ഷക സംഘടനകൾ വ്യക്തമാക്കി. ഇതോടെ സര്‍ക്കാരിന്‍റെ ഒത്തുതീര്‍പ്പ് നീക്കങ്ങളെല്ലാം വഴിമുട്ടുകയാണ്.