സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1610 കോടി രൂപ കൂടി അനുവദിച്ചതായി സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ്‌ ഫണ്ടിന്റെ രണ്ടാം ഗഡുവായി 1396 കോടി രൂപയും, ജനറൽ പർപ്പസ്‌ ഫണ്ടിന്റെ അഞ്ചാം ഗഡു 214 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. രണ്ടിലും കൂടി ഗ്രാമ പഞ്ചായത്തുകൾക്ക്‌ ആകെ 1029 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 87 കോടി, ജില്ലാ പഞ്ചായത്തുകൾക്ക്‌ 172.87 കോടി, മുനിസിപ്പാലിറ്റികൾക്ക്‌ 219.83 കോടി, കോർപറേഷനുകൾക്ക്‌ 101.35 കോടി എന്നിങ്ങനെയാണ്‌ ലഭിക്കുക.

Add Asianetnews as a Preferred SourcegooglePreferred

മെയിന്റനൻസ്‌ ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 878 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 76 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക്‌ 165 കോടി രൂപയുണ്ട്‌. മുനിസിപ്പാലിറ്റികൾക്ക്‌ 194 കോടി രൂപയും കോർപറേഷനുകൾക്ക്‌ 83 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ ഉൾപ്പെടെയുള്ള ആസ്‌തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം.

ജനറൽ പർപ്പസ്‌ ഗ്രാന്റിൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 151 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 11.03 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക്‌ 7.89 കോടി രൂപയുണ്ട്‌. മുൻസിപ്പാലിറ്റികൾക്ക്‌ 25.83 കോടി രൂപയും, കോർപറേഷനുകൾക്ക്‌ 18.25 കോടി രൂപയും അനുവദിച്ചു.

ഈ സാമ്പത്തിക വർഷം ഇതിനകം 6422 കോടി രുപയാണ്‌ തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട്‌ 78 കോടി രൂപ, മെയിന്റനൻസ്‌ ഫണ്ടിന്റെ രണ്ടു ഗഡു 2792 കോടി രൂപ, ജനറൽ പർപ്പസ്‌ ഫണ്ടിന്റെ അഞ്ചു ഗഡുക്കൾ 1067 കോടി രൂപ, എഫ്‌സി ഹെൽത്ത്‌ ഗ്രാന്റ്‌ 335 കോടി രൂപ എന്നിവയാണ്‌ അനുവദിച്ചത്‌.

YouTube video player