ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ചു; ആറാം ഘട്ട പരിപാലനത്തിന് 4.5 ലക്ഷം രൂപ

Synopsis
നീന്തൽ കുളത്തിന്‍റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു. ടൂറിസം വകുപ്പാണ് നീന്തൽ കുളത്തിന്‍റെ ആറാം ഘട്ട പരിപാലനത്തിനായി നാലര ലക്ഷത്തിലധികം രൂപ അനുവദിച്ചത്. നീന്തൽ കുളത്തിന്‍റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഊരാളുങ്കല്‍ സൊസൈറ്റിയാണ് വാര്‍ഷിക പരിപാലനം നടത്തുന്നത്. ഇത് ആറാം തവണയാണ് നീന്തൽ കുളത്തിന്‍റെ വാര്‍ഷിക പരിപാലനത്തിനായി തുക അനുവദിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി അരക്കോടിയോളം രൂപയാണ് ഇതിനകം ചെലവിട്ടത്. ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാനും ലിഫ്റ്റ് ഘടിപ്പിക്കാനും പണം അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അരക്കോടിയോളം രൂപ ചെലവിട്ട് പുതിയ കാലിത്തൊഴുത്ത് നിര്‍മിക്കുന്നുവെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു.
ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഊരുളങ്കൽ ലേബർ സൊസൈറ്റിക്കാണ് നീന്തൽകുളത്തിന്‍റെ നവീകരണത്തിനും പരിപാലത്തിനുമായി കരാർ നൽകിയിരുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി 31,92, 360 രൂപയാണ് ചെലവിട്ടത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം