വ്യവസ്ഥ ലംഘിച്ച് പണം ചെലവിട്ടാൽ നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുമെന്നത് അടക്കം കര്‍ശന വ്യവസ്ഥയാണ് സര്‍ക്കുലറിൽ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ചെലവ് ചുരുക്കൽ നിര്‍ദ്ദേശങ്ങൾ കര്‍ശനമായി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍. ധനവകുപ്പ് നിര്‍ദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് തലവൻമാര്‍ക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. വ്യവസ്ഥ ലംഘിച്ച് ചെലവിടുന്ന തുക ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ നവംബറിലായിരുന്നു ധനവകുപ്പ് ചെലവ് കർശനമായി വെട്ടിച്ചുരുക്കാൻ ഉത്തരവിറക്കിയത്. വിമാനയാത്ര നിയന്ത്രണം, വാഹനം വാങ്ങലിന് ഓഫീസ് മോടി പിടിപ്പിക്കലിനും നിയന്ത്രണം, അധിക ചെലവ് കര്‍ശനമായി കുറക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. പുതുവര്‍ഷത്തിൽ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായിരിക്കെയാണ് ഇതെല്ലാം ചീഫ് സെക്രട്ടറി വകുപ്പ് തലവൻമാരെ ഓര്‍മ്മിപ്പിക്കുന്നത്. ധനവകുപ്പ് ഉത്തരവിലെ വിവരങ്ങൾ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി. 

വ്യവസ്ഥ ലംഘിച്ച് പണം ചെലവിട്ടാൽ നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുമെന്നത് അടക്കം കര്‍ശന വ്യവസ്ഥയാണ് സര്‍ക്കുലറിൽ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. പ്രതിസന്ധി രൂക്ഷമായിരിക്കെ കടമെടുപ്പ് പരിധി ഉയര്‍ത്തണം എന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രത്തെ സമീപിക്കാൻ തീരുമാനിട്ടിച്ചുണ്ട്. കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കത്തെഴുതും. ബജറ്റ് അവതരണത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് സാമ്പത്തിക പ്രതിസന്ധി വീണ്ടും സര്‍ക്കാരിനെ കുഴക്കുന്നത്.