ഗവർണർ സർക്കാർ പോര് അയയുന്നു, പ്രത്യേക നിയമസഭാ സമ്മളനത്തിന് ഗവർണർ അനുമതി നൽകിയേക്കും
തിങ്കളാഴ്ച അനുമതി നൽകാൻ സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ വിശദീകരണം നൽകിയതും മന്ത്രിമാരും സ്പീക്കറും നേരിട്ട് കണ്ടതും നിർണ്ണായകമായതായാണ് വിവരം.
തിരുവനന്തപുരം: ദിവസങ്ങളോളം നീണ്ടുനിന്ന ഗവർണർ- സർക്കാർ പോര് അയയുന്നു. കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മളനം വിളിച്ച് ചേർക്കുന്നതിന് ഗവർണർ അനുമതി നൽകിയേക്കും. തന്നെ സന്ദര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണനോട് ഇതുസംബന്ധിച്ച സൂചന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നൽകിയതായാണ് വിവരം. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാൻ ആയിരുന്നു സ്പീക്കർ രാജ്ഭവനിലെത്തിയത്. തിങ്കളാഴ്ച അനുമതി നൽകാൻ സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ വിശദീകരണം നൽകിയതും മന്ത്രിമാരും സ്പീക്കറും നേരിട്ട് കണ്ടതും നിർണ്ണായകമായതായാണ് വിവരം. അങ്ങനെയെങ്കിൽ ഈ മാസം 31 ന് സഭ ചേരും.
പ്രത്യേക നിയമസഭാ സമ്മേളനം; സ്പീക്കര്‍ രാജ്ഭവനിലെത്തി, അതൃപ്തി മറച്ചു വയ്ക്കാതെ ഗവര്‍ണര്‍
അതേ സമയം അനുമതി ചോദിച്ച രീതിയിലുള്ള അതൃപ്തി ഗവര്‍ണര്‍ സ്പീക്കറെ അറിയിച്ചതായാണ് വിവരം. മന്ത്രിമാരും സ്പീക്കറുമടക്കം വിശദീകരിച്ചതോടെ കർഷക പ്രശ്നത്തിൻറെ ഗൗരവം ഗവർണ്ണറെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നാണ് സർക്കാർ വിലയിരുത്തൽ. 31 ന് സഭ ചേരാൻ അനുമതി തേടി അയച്ച ഫയലിലും കാർഷിക നിയമഭേദഗതി കർഷകർക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് വിശദീകരിച്ചിരുന്നു.