'ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ അടച്ചിടുക, മാന്യമായി മദ്യം വാങ്ങാൻ സൗകര്യം വേണം', ബെവ്ക്കോയോട് ഹൈക്കോടതി
ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ള മാർഗം. മദ്യം വാങ്ങാനെത്തുന്നവർക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും കോടതി
കൊച്ചി: മദ്യവില്‍പന ശാലകളിലെ ആൾകൂട്ടത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവരെ രോഗത്തിന് മുന്നിലേക്ക് തള്ളി വിടാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ ഓര്‍മിപ്പിച്ചു. അതിഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ആള്‍ക്കൂട്ടം നിയന്ത്രിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പൂർണ്ണമായ അടച്ചിടൽ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് നിവൃത്തിയില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ല. മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ള മാർഗം. മദ്യം വാങ്ങാനെത്തുന്നവർക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. മദ്യശാലകളിൽ അടിസ്ഥാന സൌകര്യങ്ങളൊരുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
മദ്യം വാങ്ങാന്‍ പുതിയ മാർഗനിർദ്ദേശമിറങ്ങി; നാളെ മുതല്‍ നടപ്പിലാക്കും
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന 96 മദ്യ വിൽപ്പനശാലകൾ മൂന്ന് മാസത്തിനകം മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടാകുമെന്ന് ബെവ്കോയും ഹൈക്കോടതിയെ അറിയിച്ചു. സൗകര്യങ്ങളില്ലാത്ത മദ്യ ഷോപ്പുകൾ മാറ്റി സ്ഥാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകൾക്ക് എല്ലാം അനുമതി നൽകിയത് എക്സ്സൈസ് കമ്മീഷണറാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടു മാസം വേണമെന്നും ബെവ്‌കോ അറിയിച്ചു.
കടകളിൽ സാധനം വാങ്ങാനെത്തുന്നവർക്കുള്ള കൊവിഡ് മാർഗരേഖ മദ്യശാലകൾക്കും ബാധകമാക്കിയെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു. സെപ്റ്റംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona