മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഉന്നയിച്ച വിഷയങ്ങളിൽ ഇവർ ചർച്ച നടത്തും. പദവി ഒഴിഞ്ഞാൽ തിരിച്ചടിയാകുമെന്നും സുരേഷ് ഗോപിയെ അറിയിക്കും.
ദില്ലി: കേന്ദ്ര മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി ലഭിക്കാത്തതിനെ തുടർന്ന് അതൃപ്തി അറിയിച്ച സുരേഷ് ഗോപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കേരള നേതാക്കൾ. സുരേഷ് ഗോപി താമസിക്കുന്ന ഹോട്ടലിലാണ് കേരള നേതാക്കൾ എത്തിയത്. പികെ കൃഷ്ണദാസ്, എംടി രമേശ്, ബി ഗോപാലകൃഷ്ണൻ, വികെ സജീവൻ എന്നിവരാണ് ദില്ലിയിലെ ഹോട്ടലിലെത്തി സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഉന്നയിച്ച വിഷയങ്ങളിൽ ഇവർ ചർച്ച നടത്തും. പദവി ഒഴിഞ്ഞാൽ തിരിച്ചടിയാകുമെന്നും സുരേഷ് ഗോപിയെ അറിയിക്കും.
അതേസമയം, കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. രണ്ട് മന്ത്രിമാരെ പ്രധാനമന്ത്രി തന്നത് വലിയ സഹായമാകും. കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് ചില ശക്തികളും മാധ്യമങ്ങളും പ്രചരിപ്പിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനായി ദില്ലിയെത്തിയപ്പോഴാണ് സുരേന്ദ്രൻ്റെ പ്രതികരണം.
ഇരുമുന്നണികളുടെയും വോട്ട് ബാങ്കിൽ ചോർച്ചയുണ്ടായി. സിപിഎം പാർട്ടി ഗ്രാമങ്ങളിലെ വോട്ടുകൾ ബിജെപിക്ക് കിട്ടി. പിണറായി നടത്തിയ മുസ്ലീം പ്രീണനം യുഡിഎഫിനെ സഹായിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം നൽകിയത് പ്രധാനമന്ത്രിയാണ്. സംസ്ഥാന നേതൃത്വം അറിയേണ്ട കാര്യമില്ല. അതിൽ തനിക്ക് റോളില്ല. നടപടിക്രമങ്ങൾ എങ്ങനെയെന്ന് മാധ്യമങ്ങൾ മനസിലാക്കണം. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
