ചലച്ചിത്ര മേഖലയിലെ തർക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂവെന്ന് പുതിയ സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. സിനിമ നയം പഠിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയിലേക്ക് ഭരണമികവുള്ളവർ വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ തർക്കങ്ങളെ കുറിച്ചടക്കം മാധ്യമങ്ങളിൽ കൂടിയുള്ള അറിവ് മാത്രമാണുളളതെന്ന് സംസ്ഥാന സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. താരസംഘടനയായ അമ്മയിലെ നിലവിലെ പ്രശ്നം സംബന്ധിച്ച് മാധ്യമങ്ങളിൽ കൂടിയുള്ള അറിവ് മാത്രമാണുള്ളതെന്ന് പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. സിനിമ നയം പഠിക്കും . സിനിമ മേഖലയിലെ ആശങ്കകൾ പരിഹരിക്കാൻ ഉതകുന്നതാണോ എന്ന് പരിശോധിക്കും. ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടികൾ പരിശോധിക്കും. ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയിൽ കേവല പ്രശസ്തിക്കപ്പുറം ഭരണമികവുള്ളവരെ പരിഗണിക്കും. നേരത്തെ ഈ പദവി വഹിച്ച പലരും അങ്ങോട്ട് വരാറെ ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അതിനാൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയിലേക്ക് ഭരണമികവുള്ളവർ വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.




