ഗുജറാത്തിൽ നിന്നും രാജസ്ഥാനിന്റെ തെക്കു-പടിഞ്ഞാറ് മേഖലകളിലേക്ക് പ്രവേശിച്ച ബിപോർജോയ്, നിലവിൽ 10 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്
തിരുവനന്തപുരം: അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമടക്കമുള്ള കാരണങ്ങളാൽ ദുർബലമായിരുന്ന കാലവർഷം സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. സംസ്ഥാനത്തെമ്പാടും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യയുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലാണ് വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളത്. കടൽ പ്രക്ഷുബ്‌ധമായിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
Read More: ബിപോർജോയ് ചുഴലിക്കാറ്റിൽ ഒരു മരണം പോലുമുണ്ടായിട്ടില്ലെന്ന് അമിത് ഷാ, 47 പേർക്ക് പരിക്കേറ്റു
അതേസമയം ബിപോർജോയ് ചുഴലിക്കാറ്റ് ഭീതി ഒഴിയുകയാണ്. ഇന്നലെ തീവ്രന്യൂനമർദ്ദമായി മാറിയ ബിപോർജോയ് ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറി. ഗുജറാത്തിൽ നിന്നും രാജസ്ഥാനിന്റെ തെക്കു-പടിഞ്ഞാറ് മേഖലകളിലേക്ക് പ്രവേശിച്ച ബിപോർജോയ്, നിലവിൽ 10 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. രാജസ്ഥാനിൽ വിവിധയിടങ്ങളിൽ നിലവിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറിൽ 65 കിമീ വരെ വേഗതയിൽ കാറ്റടിക്കുമെന്നാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ രാജസ്ഥാനിൽ അതിശക്തമായ മഴയ്ക്കും, ഗുജറാത്തിലും കച്ചിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ബിപോർജോയ് ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെ സ്ഥലങ്ങൾ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിക്കും.

