കറുപ്പണിഞ്ഞ് യുവ എംഎൽഎമാർ, രാഹുലിന്റെ ഓഫീസാക്രമണത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ്
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് പ്രതിപക്ഷം. കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖാണ് നോട്ടീസ് നൽകിയത്. വിഷയം നിയമസഭയിൽ ചർച്ചയാക്കാനാണ് പ്രതിപക്ഷ നീക്കം.
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തി്നറെ തുടക്കം തന്നെ പ്രതിഷേധത്തിൽ. നിയമസഭയിൽ കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രത്തിനുമുണ്ടായ 'അപ്രഖ്യാപിത വിലക്ക്' വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് യുവ എംഎൽഎമാർ കറുത്ത വസ്ത്രങ്ങൾ ധരിച്ച് സഭയിലെത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസാക്രമണത്തിൽ പ്ലക്കാഡുകളും ബാനറുകളുമുയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.
പതിനഞ്ചാം കേരളാ നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോൾ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് പ്രതിപക്ഷം. കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖാണ് നോട്ടീസ് നൽകിയത്. വിഷയം നിയമസഭയിൽ ചർച്ചയാക്കാനാണ് പ്രതിപക്ഷ നീക്കം. എസ്എഫ്ഐയുടെ കൈവിട്ട കളിയിൽ സര്‍ക്കാരാകട്ടെ കനത്ത പ്രതിരോധത്തിലാണ്. സമരത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്ന് പ്രതിപക്ഷം ഉറപ്പിക്കുമ്പോൾ പ്രശ്നം ആദ്യ ദിവസം തന്നെ സഭാതലത്തിൽ വിഷയം കത്തിക്കയറുമെന്ന് ഉറപ്പായി.
അതേ സമയം, സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണവും ചർച്ചയാകും. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്താത്ത പിണറായി വിജയന് സ്വര്‍ണ്ണക്കടത്ത് ആക്ഷേപത്തിൽ എന്ത് പറയാനുണ്ടെന്ന് സഭാ സമ്മേളനത്തിൽ വ്യക്തമാകും. സിൽവര്‍ ലൈൻ മുതൽ ബഫര്‍ സോൺ വരെയുള്ള വിഷയങ്ങളിൽ സര്‍ക്കാര്‍ നിലപാടുകളിൽ നെല്ലും പതിരും തിരിയും വിധം ഇഴകീറിയ ചര്‍ച്ച നടക്കും.