Rain Alert|സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്(Rain Alert) തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്(yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു.
മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ കിട്ടുന്നത്.
ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാത്രി 15 മിനുട്ട് ശക്തമായ മഴപെയ്തപ്പോഴാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ മുന്നിലെ റോഡില്‍ വെള്ളംകയറിയത്. തമ്പാനൂര്‍ ബസ്റ്റോപ്പിന് മുന്നിലും വെള്ളക്കെട്ടുണ്ടായി. റെയില്‍വേ സ്റ്റേഷനിലേക്കെത്തിയവരും ഇരുചക്രവാഹനയാത്രക്കാരും നന്നേ ബുദ്ധിമുട്ടി.
ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി ഉയര്‍ന്നിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്നുള്ള അഞ്ച് മന്ത്രിമാർ
ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. സ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യം വിലയിരുത്താനാണ് സന്ദർശനം. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകനൊപ്പം, സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തുക. തേനി ജില്ലയിലെ കന്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളിലെ എംഎൽഎമാരും സംഘത്തിലുണ്ടാകും.