മഴക്കെടുതി: കോട്ടയത്തിന് 8.6 കോടിയുടെ അടിയന്തര ധനസഹായം അനുവദിച്ച് സർക്കാർ
മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ കനത്ത നാശനഷ്ടംമാണ് സംഭവിച്ചിരിക്കുന്നത്. 1706 പേരെ മൂന്നു താലൂക്കുകളിൽ നിന്നും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച കോട്ടയത്തിന് അടിയന്തര ധന സഹായം. എട്ടു കോടി അറുപത് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ജില്ലാ കളക്ടർക്ക് അനുവദിച്ചു. അടിയന്തര ദുരിതാശ്വസ പ്രവർത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്. മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ കനത്ത നാശനഷ്ടംമാണ് സംഭവിച്ചിരിക്കുന്നത്. 1706 പേരെ മൂന്നു താലൂക്കുകളിൽ നിന്നും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിച്ച റവന്യു വകുപ്പ് മന്ത്രി കെ രാജൻ മുണ്ടക്കയത്ത് നിന്നും പത്തനംതിട്ട റാന്നിയിലേക്ക് യാത്ര തിരിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്ന് ആറു മണി വരെ കാലവർഷ കെടുതിയിൽ 35 പേർ മരിച്ചുവെന്ന് സർക്കാർ അറിയിച്ചു. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കുഞ്ഞുങ്ങളടക്കം പതിനാറ് പേരാണ് മരിച്ചത്. കൊക്കയാറിൽ മൂന്നു വയസ്സുകാരൻ സച്ചു ഷാഹുലിനെ ഇനിയും കണ്ടെത്താനായിട്ടില്ല. രാത്രിയായതോടെ തിരച്ചിൽ നിർത്തിവച്ചു. പല ഭാഗങ്ങളിലും മഴയക്ക് ഇപ്പോൾ കുറവുണ്ടെങ്കിലും ബുധനാഴ്ചയോടെ വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പ്.
വേദനയായി കൊക്കയാർ; ആറുപേരുടെ മൃതദേഹം കണ്ടെത്തി, ഇനി കണ്ടെത്താനുള്ളത് മൂന്ന് വയസുകാരനെ മാത്രം
പ്രളയദുരന്തം നേരിടാൻ കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രളയ സാഹചര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലുലക്ഷം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. തുക ഉടൻ നൽകുമെന്ന് റവന്യൂമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകും; മൂന്ന് നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യത