വെള്ളിയാഴ്ച പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റർ ബി.എസ്.സി പരീക്ഷകളുടെ റിസൾട്ടാണ് സർവകലാശാല ഞായറാഴ്ച തന്നെ പ്രസിദ്ധീകരിച്ചത്
തിരുവനന്തപുരം: പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച കേരള സർവകലാശാലയുടേത് ചരിത്ര നേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വെള്ളിയാഴ്ച പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റർ ബി.എസ്.സി പരീക്ഷകളുടെ റിസൾട്ടാണ് സർവകലാശാല ഞായറാഴ്ച തന്നെ പ്രസിദ്ധീകരിച്ചത്.
പ്രാക്ടിക്കൽ, വൈവ എന്നിവ പൂർത്തിയായി ഏറ്റവും കുറഞ്ഞ ദിവസത്തിൽ ഫലപ്രഖ്യാപനം നടത്തിയെന്ന നേട്ടമാണ് ഇതിലൂടെ കേരള സർവകലാശാല കൈവരിച്ചത്. ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ, ബി.എസ്‌സി കരിയർ റിലേറ്റഡ് കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബിബിഎ ലോജിസ്റ്റിക്‌സ് എന്നിവയുടെ പരീക്ഷാഫലവും ഇതോടൊപ്പം സർവകലാശാല പ്രസിദ്ധീകരിച്ചു. ഇവയുടെ പുനർ മൂല്യനിർണ്ണയത്തിനും ഉത്തര പേപ്പറുകളുടെ സൂക്ഷ്മ പരിശോധനയ്ക്കും 2024 ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്. എം.ജി, കലിക്കറ്റ് സർവകലാശാലകൾ റെക്കോർഡ് വേഗത്തിൽ ഫലപ്രഖ്യാപനം നടത്തി കേരളത്തിന് അഭിമാനമായി നിൽക്കുന്ന വേളയിലാണ് കേരള സർവകലാശാലയുടെയും തിളക്കമാർന്ന ഈ മുന്നേറ്റമെന്നും മന്ത്രി പറഞ്ഞു.
