പരിസ്ഥിതി ദിന പ്രസംഗത്തിൽ ചാണ്ടി ഉമ്മനെ പുകഴ്ത്തി മന്ത്രി കെ എം ഷാജി. തെരഞ്ഞെടുപ്പിൽ പോസ്റ്ററോ ഫ്ലെക്സോ അടിക്കാതെ, സൈക്കിളിൽ യാത്ര ചെയ്ത് പ്രചാരണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പുകഴ്ത്തൽ. ചാണ്ടി ഉമ്മൻ ഈ ദിവസത്തിൽ ഓർക്കാവുന്ന ഒരു മാതൃകയാണെന്ന് കെ എം ഷാജി. 

തിരുവനന്തപുരം: പരിസ്ഥിതി ദിന പ്രസംഗത്തിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനെ പുകഴ്ത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. തെരഞ്ഞെടുപ്പിൽ പോസ്റ്ററോ ഫ്ലെക്സോ അടിക്കാതെ, സൈക്കിളിൽ യാത്ര ചെയ്ത് പ്രചാരണം നടത്തിയ ചാണ്ടി ഉമ്മൻ ഈ ദിവസത്തിൽ ഓർക്കാവുന്ന ഒരു മാതൃകയാണെന്നും അദ്ദേഹം നൽകിയത് വലിയൊരു സന്ദേശമാണെന്നും മന്ത്രി പറഞ്ഞു. മായമില്ലാത്ത ഭൂമിയും വെള്ളവും നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അതിനായാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമാണെങ്കിലും അത് പ്രായോഗികമാക്കുക പ്രയാസമാണ്. അതിന് രാഷ്ട്രീയക്കാരും ബ്യൂറോക്രസിയും മാതൃക കാണിക്കണം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോസ്റ്ററോ ഫ്ലെക്സോ അടിക്കാതെ, സൈക്കിളിൽ യാത്ര ചെയ്ത് പ്രചാരണം നടത്തിയ ചാണ്ടി ഉമ്മൻ ഈ ദിവസത്തിൽ ഓർക്കാവുന്ന ഒരു മാതൃകയാണ്. അദ്ദേഹം നൽകിയത് വലിയൊരു സന്ദേശമാണ്. ചെറിയ പഴുതാരയും ഉറുമ്പും തേനീച്ചയും വരെ ഈ പ്രകൃതിയിൽ നമുക്ക് ജീവിക്കാൻ വേണ്ടിയാണ് നിലകൊള്ളുന്നത്. പ്രകൃതിയെ മനോഹരമാക്കി നിലനിർത്താനുള്ള പ്രതിജ്ഞയാവണം ഈ പരിസ്ഥിതി ദിനം"- മന്ത്രി പറഞ്ഞു.

പരിസരവും വീടും നമ്മൾ ശ്വസിക്കുന്ന വായുവും നല്ലതാക്കി മാറ്റാൻ ലോകം മുഴുവൻ അധ്വാനിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ദിവസം ലോക പരിസ്ഥിതി ദിനമായി തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. ദൈവം നമുക്കായി കരുതിവെച്ച വെള്ളത്തിലും വായുവിലും ഇന്ന് മായം കലർന്നിരിക്കുകയാണ്. പ്രകൃതിയെ സ്‌നേഹിക്കാൻ കുട്ടികൾ പഠിക്കണം. പണ്ട് നാട്ടിലെ അമ്പലങ്ങളും പള്ളികളും കുളങ്ങളും കാവുകളും ഏറ്റവും പരിസ്ഥിതി സൗഹൃദമായ രീതിയിലായിരുന്നു നിലനിന്നിരുന്നത്. അവ നാടിന്റെ പ്രകൃതിയുടെ മൂർത്തഭാവങ്ങളായിരുന്നു. എന്നാൽ മനുഷ്യന്റെ ഭൗതികമായ പുരോഗതിക്കു പിന്നാലെ ഇവയെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം തിരിച്ചുപിടിക്കണമെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മണക്കാട് കാർത്തിക തിരുന്നാൾ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മാതൃകാ പൂന്തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച പോളി എത്തിലീൻ ബാനറുകളും പ്രിന്റിങ് മെറ്റീരിയലുകളും ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ശേഖരിച്ച്, ഹമാര പ്ലാസ്റ്റിക്സ് എന്ന റീസൈക്ലിങ് സ്ഥാപനത്തിന്റെ സഹകരണത്തോടെ പുനഃചംക്രമണം നടത്തി ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ള വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ പുനഃചംക്രമണം ചെയ്ത ഉൽപന്നങ്ങൾ ഉപയോഗിച്ച് സജ്ജമാക്കിയതാണ് മണക്കാട് സ്‌കൂളിലെ മാതൃകാ പൂന്തോട്ടം.