'സർക്കാർ നിഷേധിച്ചാലും വസ്തുത നിലനിൽക്കും', മലയാളി മനുഷ്യാവകാശ പ്രവർത്തകൻ ജെയ്സൺ സി കൂപ്പർ പറയുന്നു
ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‍വെയർ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയത്. പല രാജ്യങ്ങളിലെയും സർക്കാരുകൾക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് വിവരം.
തിരുവനന്തപുരം: മോദി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുടേതടക്കം ഉന്നതരുടെ ഫോണുകള്‍ ചോർത്തിയെന്ന വിവരം ഞെട്ടലോടെയാണ് രാജ്യം അറിഞ്ഞത്. ഇന്ത്യയിൽ മാത്രം മുന്നൂറോളം നമ്പറുകളിൽ നിന്നുളള വിവരങ്ങൾ ചോർത്തപ്പെട്ടു. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‍വെയർ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയത്. പല രാജ്യങ്ങളിലെയും സർക്കാരുകൾക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് വിവരം.
മലയാളികളായ മാധ്യമ പ്രവർത്തകരുടേയും മനുഷ്യാവകാശ പ്രവർത്തകരുടേയും ഫോണുകളും ചോർത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്. മാധ്യമപ്രവർത്തകരായ എം.കെ.വേണു, സന്ദീപ് ഉണ്ണിത്താൻ, ജെ.ഗോപീകൃഷ്ണൻ മനുഷ്യാവകാശ പ്രവർത്തകരായ ജെയ്സൺ സി.കൂപ്പർ, ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന ഹാനി ബാബു, റോണ വിൽസൺ, എന്നിവരുടെ ഫോണുകളാണ് ചോർത്തപ്പെട്ടത്. എന്നാൽ ഏത് കാലയളവിലാണ് ഇത് നടന്നതെന്ന വിവരം പുറത്ത് വിന്നിട്ടില്ല.
പെഗാസസ് ചോർച്ച: വാർത്തകൾ തള്ളി കേന്ദ്രസർക്കാർ, പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങൾ
ഫോൺ ചോർത്തലിനെ കുറിച്ചുള്ള അന്വേഷണം നടത്തിയ മാധ്യമങ്ങളാണ് ഈ വിവരം തന്നെ നേരത്തെ അറിയിച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജെയ്സൺ സി കൂപ്പർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 'ഭീമ കൊറേഗ്വാവ് തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അടക്കം മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ സമരം ചെയ്തിരുന്നു. ഇതാകാം തന്റെ ഫോൺ ചോർത്തലിലേക്ക് എത്തിയത്'.
'കൊറേഗ്വാവ് കേസിൽ ജയിലിൽ കഴിയുന്ന റോണ വിൽസന്റെയും സുരേന്ദ്ര ഗാഡ്‌ലിന്റെയും അടക്കം ലാപ്ടോപ്പുകളിൽ സാമനമായ രീതിയിൽ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ഫയലുകൾ ഇൻസ്റ്റാൾ ചെയ്ത വിവരം നേരത്തെ പുറത്തുവന്നിരുന്നു. അമേരിക്കയിൽ നിന്നുള്ള കമ്പനിയാണ് ഈ വിവരം പുറത്ത് വിട്ടത്. പക്ഷേ ഇന്ത്യയിലെ കോടതികൾ ഇത് മുഖവിലക്കെടുത്തിട്ടില്ല'. സർക്കാർ ഫോൺ ചോർച്ച നിഷേധിച്ചാലും അതിലെ വസ്തുത നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.