വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ പ്രതികരിച്ചു

തൃശ്ശൂര്‍:

ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അര്‍മേനിയിയയില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കിയെന്ന് പരാതി. മോചന ദ്രവ്യമായി ഒന്നര ലക്ഷം നല്‍കിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. നാളെ പന്ത്രണ്ടരയ്ക്ക് മുമ്പ് രണ്ടര ലക്ഷം കൂടി നല്‍കിയെങ്കില്‍ യുവാവിനെ വധിക്കുമെന്നാണ് ഭീഷണി. യുവാവിന്‍റെ മോചനത്തില്‍ വിദേശ കാര്യ മന്ത്രാലയത്തിൻ്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ക്ഷേമനിധി ബോര്‍ഡ് രംഗത്തെത്തി.

ഇരിങ്ങാലക്കുട സ്വദേശിയായ വിഷ്ണുവിനെയാണ് അര്‍മേനിയയില്‍ ബന്ദിയാക്കി വച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഇരിങ്ങാലക്കുട സ്വദേശികളായ കൂട്ടുകാര്‍ക്കൊപ്പം അര്‍മേനിയയില്‍ ഹോസ്റ്റല്‍ നടത്താനാണ് വിഷ്ണു പോയത്. 6 ലക്ഷത്തിലധികം രൂപയാണ് ജോലിക്കായി നല്‍കിയത്. താമസക്കാര്‍ കുറഞ്ഞതിനാല്‍ ഹോസ്റ്റല്‍ നടത്തിപ്പ് നഷ്ടത്തിലായി. ഇതോടെ മലയാളി സുഹൃത്തുക്കള്‍ കടന്നു കളഞ്ഞു. വാടക മുടങ്ങിയതോടെ കെട്ടിട ഉടമ വിഷ്ണുവിനെ ബന്ദിയാക്കി. വിഷ്ണുവിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒന്നര ലക്ഷം രൂപ കഴിഞ്ഞ ദിവസം നല്‍കി. രണ്ടര ലക്ഷം രൂപ നാളെ ഉച്ചയ്ക്ക് മുൻപ് നൽകണമെന്നാണ് ബന്ദിയാക്കിയ വ്യക്തി ആവശ്യപ്പെട്ടത്.

പൊലീസിനും നോര്‍ക്കയ്ക്കും സംഭവത്തിൽ അമ്മ ഗീത പരാതി നല്‍കിയിട്ടുണ്ട്. വിഷ്ണുവിന്‍റെ മോചനത്തിനായി എംബസി ഇടപെടല്‍ ആവശ്യപ്പെടുകയാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാൻ കെവി അബ്ദുള്‍ ഖാദര്‍. നാളെ ഉച്ചയ്ക്ക് മുന്പ് രണ്ടര ലക്ഷം കൂടി എത്തിച്ചില്ലെങ്കില്‍ മകനെ ബന്ദികള്‍ അപായപ്പെടുത്തുമോ എന്ന ആധി അമ്മയ്ക്കുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്