നാടെത്താൻ തമിഴ്നാട് കടന്ന് കിലോമീറ്ററുകൾ താണ്ടണം; പറമ്പിക്കുളത്തെ റോഡ് വെട്ടൽ സമരം നാലാം ദിവസത്തിൽ
പറമ്പിക്കുളത്തെ ആദിവാസി കൂട്ടായ്മയുടെ റോഡ് വെട്ടൽ സമരം നാലാം ദിവസവും തുടരുന്നു. വനത്തിൽ അതിക്രമിച്ച് കയറി വനപാതയൊരുക്കിയ 320 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു
പാലക്കാട്: പറമ്പിക്കുളത്തെ ആദിവാസി കൂട്ടായ്മയുടെ റോഡ് വെട്ടൽ സമരം നാലാം ദിവസവും തുടരുന്നു. വനത്തിൽ അതിക്രമിച്ച് കയറി വനപാതയൊരുക്കിയ 320 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. സമരക്കാരുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് പാലക്കാട് ആർഡിഒ പറമ്പിക്കുളം തേക്കടിയിലെത്തിയെങ്കിലും പരിഹാരമുണ്ടായില്ല. തമിഴ്നാട് കടന്ന് കിലോമീറ്ററുകൾ താണ്ടി കേരളം കടക്കേണ്ട ദുരവസ്ഥ മാറാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആദിവാസി കൂട്ടായ്മയുടെ തീരുമാനം
തേക്കടി അല്ലിമൂപ്പൻ കോളനിയിലെ എംകോം വിദ്യാർത്ഥി സന്തോഷിനെ പോലെ നിരവധി പേരാണ് യാത്രാ ദുരിതം മൂലം പൊറുതിമുട്ടിയപ്പോൾ മറ്റ് മാർഗങ്ങളില്ലാതെ റോഡ് വെട്ടൽ സമരത്തിനിറങ്ങിയത്. കോളനിയിൽ നിന്ന് ചെമ്മണാംപതിയിലേക്ക് ആറ് കിലോമീറ്റർ വനപാത നിർമിച്ചാൽ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെടാതെ തന്നെ മുതലമട പഞ്ചായത്തിലെ ചെമ്മണാംപതിയിലെത്തിചേരാം.
പരിസ്ഥിതി ആഘാതവും സാങ്കേതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി റോഡ് നിർമ്മാണം കടലാസിൽ മാത്രമായെന്നാണ് ഇവരുടെ പരാതി. തേക്കടി, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല ഊരുകളിലെ ആദിവാസികൾക്കെതിരെയാണ് വനത്തിൽ അതിക്രമിച്ച് കയറിയതിനും മണ്ണുവെട്ടി വനപാത തെളിച്ചതിനും കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർ കേസെടുത്തത്. അതേസമയം ഇവരെ തൽക്കാലം ബലം പ്രയോഗിച്ച് മാറ്റേണ്ടെന്ന തീരുമാനത്തിലാണ് അധികൃതർ.