കെഎം ബഷീറിന്റെ മരണം: അന്വേഷണത്തിൽ തൃപ്തരെന്ന് കുടുംബം; കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി അന്വേഷണ സംഘം
അന്വേഷണം നല്ല രീതിയിൽ അവസാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി, പിണറായി വിജയനെ കണ്ടതിന് ശേഷം കെ എം ബഷീറിന്റെ ബന്ധുക്കള്‍ പറഞ്ഞു.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ അപകടമരണത്തിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരാണെന്ന് കുടുംബം. അന്വേഷണം നല്ല രീതിയിൽ അവസാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി, പിണറായി വിജയനെ കണ്ടതിന് ശേഷം ബന്ധുക്കള്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം തയ്യാറാക്കാൻ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ കണ്ട കെ എം ബഷീറിന്റെ കുടുംബം സർക്കാർ നൽകിയ എല്ലാ സഹായങ്ങള്‍ക്കും നന്ദി പറഞ്ഞു. പ്രത്യേക അന്വേഷണം സംഘം കോടതിയിൽ കൊടുത്ത റിപ്പോർട്ട് ഉള്‍പ്പെടെ ശ്രദ്ധയിൽപ്പെടുത്തി. വാഹനാപകടത്തിൽ മരിച്ച ബഷീറിന്‍റെ ഭാര്യക്ക് ജോലിയും സാമ്പത്തിക സഹായവും സർക്കാർ നൽകിയിരുന്നു. അതേസമയം, മൊഴികൾ എല്ലാം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കുറ്റപ്പത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് അന്വേഷണസംഘം കടന്നു. ഇനി ചില രഹസ്യ മൊഴികൾ രേഖപ്പെടുത്താനും പൂനെയിൽ നിന്നുള്ള സംഘം നടത്തിയ വാഹനപരിശോധനയുടെ റിപ്പോർട്ടും കൂടി മാത്രമാണ് കിട്ടാനുള്ളത്.
അതേസമയം, ശ്രീറാം വെങ്കിട്ടരാമനെതിരെ കട്ടപ്പന സ്വദേശിയായ കെ ബി പ്രദീപ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ശ്രീരാം വെങ്കിട്ടരാമൻ ദേവികുളം സബ് കളക്ടറായിരിക്കെ തന്‍റെ പിതാവിന്‍റെ സഹോദരന്‍റെ പേരിലുള്ള ഭൂമി വ്യജരേഖ ചമച്ച തട്ടിയെടുത്ത പരാതിയിലെ അന്വേഷണം അട്ടിമറിച്ചെന്നാണ് ആരോപണം. ശ്രീറാമിന് നൽകിയ പരാതിയിൽ അന്വേഷണം നടത്താതെ ഒത്തുകളിച്ചതിൽ മനംനൊന്ത് ശിവൻ ആത്മഹത്യ ചെയ്തെന്നും ഇയാൾ ആരോപിക്കുന്നു.