മൃദംഗം ക്ലാസിനായി ഇടപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകമുണ്ടായത്
കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തേവര എസ്‍എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യര്‍ത്ഥി കൊച്ചി ടിഡി റോഡിൽ താമസിക്കുന്ന ഗോവിന്ദ് സുധീന്ദ്രനാഥ ഷേണായി (18) ആണ് മരിച്ചത്. ഏരുര്‍ റൂട്ടിലോടനുന്ന നന്ദനം എന്ന ബസാണ് വിദ്യാര്‍ത്ഥിയെ ഇടിച്ചത്. തേവര എസ്‍എച്ച് കോളേജിലെ ഒന്നാം വര്‍ഷ ബികോം ഫിനാന്‍സ് വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്.
ഇന്ന് രാവിലെ എട്ടോടെ തേവരയിൽ ടൗണ്‍ഹാളിന് അടുത്തുള്ള പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗോവിന്ദ് സ്കൂട്ടറിൽ പാലം ഇറങ്ങിവരുകയായിരുന്നു. പിന്നാലെ സ്വകാര്യ ബസമുണ്ടായിരുന്നു. ഇതിനിടയിൽ സ്കൂട്ടറിന്‍റെ ഹാന്‍ഡിൽ ബസിൽ തട്ടി.
ഇതോടെ ഗോവിന്ദ് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.മൃദംഗം ക്ലാസിനായി ഇടപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകമുണ്ടായത്. കൊച്ചിയിൽ രാവിലെ മുതൽ കനത്ത മഴയാണ്. ഇതിനിടെയാണ് അപകമുണ്ടായത്.
ഇതിനിടെ കണ്ണൂരിൽ തെരുവുനായ കുറുകെ ചാടി സ്കൂട്ടര്‍ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. കണ്ണൂർ കാര്യാട്ട് പുറം സ്വദേശി വൈഷ്‌ണവ് (23) ആണ് മരിച്ചത്.ഇന്ന് രാവിലെ കൂത്തുപറമ്പ് മൂര്യാട് കുളത്തുപറമ്പിൽ വെച്ചാണ അപകടമുണ്ടായത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ വൈഷ്ണവിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്യാട്ട് പുറം സ്വദേശി പവിത്രന്‍റെയും സിന്ധുവിന്‍റെയും മകനാണ് വൈഷ്ണവ്.




