കൊച്ചി മെട്രോ സർവീസ് ഇന്ന് മുതല്‍ വീണ്ടും; പേട്ട ലൈന്റിന്റെ ഉദ്ഘാടനവും ഇന്ന്
പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്‍റെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. പേട്ട സ്റ്റേഷൻ തുറക്കുന്നതോടെ കൊച്ചി മെട്രോയിൽ ഡിഎംആർസിയുടെ ചുമതലകൾ പൂർത്തിയാകും.
കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് രാവിലെ 7 മണി മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതർ വാഗ്ദാനം ചെയ്യുന്നത്. ഇതിനിടെ, പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്‍റെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും.
കൊച്ചിയുടെ വേഗതയ്ക്ക് പുതിയമാനങ്ങൾ നൽകിയ മെട്രോ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. കൊവിഡ് കാരണം നിലച്ച സർവീസുകൾ പുനരാരംഭിക്കുന്നതിനൊപ്പം മൊട്രോ യാത്ര പേട്ടവരെ നീളുകയാണ്. നിലവിൽ ആലുവ മുതൽ തൈക്കൂടം വരെയായിരുന്നു സർവീസ്. തൈക്കുടത്ത് നിന്നും ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്.
പേട്ടവരെ സർവീസ് നീളുന്നതോടെ 22 സ്റ്റേഷനുകളുമായി മെട്രോ ദൂരം 24.9 കിലോമീറ്ററാകും. പേട്ട സ്റ്റേഷൻ തുറക്കുന്നതോടെ കൊച്ചി മെട്രോയിൽ ഡിഎംആർസിയുടെ ചുമതലകൾ പൂർത്തിയാകും. മറ്റു പാതകളുടെ നിർമ്മാണം കൊച്ചി മെട്രോ കമ്പനിയായ കെഎംആർഎൽ നേരിട്ടാണ് നടത്തുന്നത്.