കൊച്ചിയിൽ തകർന്നുവീണ ഹെലികോപ്ടർ പറത്തിയത് മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്
ഇന്ന് ഉച്ചക്ക് ഏകദേശം പന്ത്രണ്ടര മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറത്തിയത് മലയാളിയാ വിപിൻ. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്‍റും മലയാളിയുമായ വിപിനാണ് തകർന്നു വീണ ഹെലികോപ്ടർ പറത്തിയത്. കമാണ്ടൻറ് സി ഇ ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്‍ല എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്‌ല ക്കാണ് അപകടത്തിൽ പരിക്കേറ്റതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് ഏകദേശം പന്ത്രണ്ടര മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്ത് ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു. കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ഹെലികോപ്ടർ ക്രൈൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്.
അതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നു വീഴുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ടേക്ക് ഓഫ് ചെയ്ത് പറന്ന് ഉയരുന്ന ഹെലികോപ്ടർ ആകാശത്ത് വെച്ച് വട്ടം ചുറ്റി ഉടൻ താഴേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേർപ്പെടുത്തിയ നിയന്ത്രണം പിന്നാലെ നീക്കിയിട്ടുണ്ട്. ഹെലികോപ്ടർ റൺവേയിൽ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റൺവെ തുറന്നത്. വിമാനത്താവളത്തിൽ സർവീസ് സാധാരണ നിലയിലേക്കെത്തി. ദില്ലി - കൊച്ചി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. മാലി ദീപിൽ നിന്നുള്ള വിമാനവും അൽപ്പസമയത്തിൽ കൊച്ചിയിൽ തന്നെ ഇറങ്ങും. ഹെലികോപ്ടർ അപകടത്തെ തുടർന്ന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങൾ വൈകിയിരുന്നു. റൺവേ തുറന്ന് നൽകിയതിനാൽ വിമാനത്താവളത്തിൽ ബോർഡിങ് നടപടികൾ വീണ്ടും തുടങ്ങി.