കൊവിഡ് കാലത്ത് മനുഷ്യർക്കൊപ്പം കുരങ്ങൻമാർക്കും ഭക്ഷണം നൽകിയ സർക്കാരാണ് എൽഡിഎഫിൻ്റെത്. ജനങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്.
പത്തനംതിട്ട: കെ റെയിൽ (K Rail) കേരളത്തിലെ അത്യാവശ്യ പദ്ധതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). വിഷയത്തിൽ യുഡിഎഫിന്റേതും ബിജെപിയുടേതും എതിർപ്പ് രാഷ്ട്രീയമെന്നും കോടിയേരി ബാലകൃഷ്ണൻ പത്തനംതിട്ടയിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർക്കാത്ത കോൺഗ്രസും ബിജെപിയും ഇവിടെ എതിർക്കുന്നതിന് കാരണം എതിർപ്പ് രാഷ്ട്രീയ താത്പര്യം മാത്രമാണെന്നും എല്ലാ വീടുകളിലും പാർട്ടി പ്രർത്തകർ എത്തി തെറ്റായ പ്രചരണങ്ങൾക്ക് എതിരെ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് മനുഷ്യർക്കൊപ്പം കുരങ്ങൻമാർക്കും ഭക്ഷണം നൽകിയ സർക്കാരാണ് എൽഡിഎഫിൻ്റെത്. ജനങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്. ചെയ്യാൻ പറ്റുന്ന കാര്യമെ പിണറായി സർക്കാർ പറയൂ എന്ന് ജനങ്ങൾക്ക് വിശ്വാസമായിട്ടുണ്ട്.
ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാണ് എൽഡിഎഫിൻ്റെ ലക്ഷ്യം. കേരളത്തിൽ വലത് പക്ഷ ആശയം വളർന്ന് വരുന്നുണ്ടെന്നും ചില മാധ്യമങ്ങൾ അതിന് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില ജാതി മത സംഘടനകളും വലത് ആശയം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മുസ്ലിം ലീഗിന് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഉള്ളത്. കോഴിക്കോട് വഖഫ് റാലിയിൽ ലീഗ് പരത്തിയത് വർഗീയതയാണ്. ആർഎസ്എസ് - എസ്ഡിപിഐ പരസ്പരം കൊല്ലുന്നു, എന്നിട്ട് സർക്കാരിനെ കുറ്റം പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസും എസ്ഡിപിഐയും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്.
യു ഡി എഫിലെ കക്ഷികൾ എൽ ഡി എഫിലേക്ക് ഒഴുകിയെത്തുകയാണ്. പിണറായി വിജയൻ കേരള ജനത ഒന്നടങ്കം നെഞ്ചിലേറ്റിയ മുഖ്യമന്ത്രിയാണ്. ശബരി മല വിമാനത്താവള പദ്ധതിയെയും കോൺഗ്രസ് ബിജെപി എതിർക്കുന്നുണ്ട്. വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ ഒറ്റകെട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
