താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്.

കൊല്ലം: കൊല്ലം താന്നിയിൽ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. അജീഷിന് കഴിഞ്ഞ ദിവസം കാൻസർ സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ പറ‍ഞ്ഞു. ഇക്കാര്യങ്ങളിലെ മാനസിക സമ്മർദമായിരിക്കാം ഇത്തരമൊരു പ്രവർത്തിക്ക് ഇവരെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനമെന്ന് കമ്മീഷണർ പ്രതികരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അജീഷിൻ്റെ അച്ഛനും അമ്മയും സമീപത്തു താമസിക്കുന്നയാളെ വിളിച്ച് അറിയിച്ചു. അയൽവാസി എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. കുഞ്ഞിന്റെ ശരീരം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയ പരിശോധനയിലാണ് അജീഷിന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. വലിയ സാമ്പത്തിക ബാധ്യതയും രോഗവുമാണ് ദമ്പതികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി പരിശോധന നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

'അജീഷിന് ക്യാൻസര്‍ സ്ഥിരീകരിച്ചു, കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ട്'