ജില്ലകളിലെ റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിമാർ അവതരിപ്പിക്കും.  ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാനെതിരെ ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് ഭാരവാഹിയോഗം പരിഗണിക്കും

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ (KPCC office bearers) യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജില്ലകളുടെ (DCC) ചുമതല നൽകിയ ശേഷം ആദ്യത്തെ യോഗമാണ് ഇന്ന് നടക്കുന്നത്. ജില്ലകളിലെ റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിമാർ അവതരിപ്പിക്കും. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാനെതിരെ ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് ഭാരവാഹിയോഗം പരിഗണിക്കും. എന്‍എസ്എസിന്റെ പിന്തുണകൊണ്ടാണ് ചെന്നിത്തലയ്ക്ക് ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് ലഭിച്ചതെന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവര്‍മ്മയുടെ പ്രസം​ഗം കോൺ​ഗ്രസിനുള്ളിൽ പുതിയ കലാപത്തിന് തുടക്കമിട്ടിരുന്നു.

ചെന്നിത്തലയും ഉമ്മൻ‌ചാണ്ടിയും ഒതുക്കാൻ ശ്രമിച്ച കെസി വേണുഗോപാൽ പാർട്ടിയിൽ ഉയരങ്ങളിലെത്തിയെന്നും തമ്പാൻ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ജില്ലയുടെ ചുമതലയിൽ നിന്ന് ജനറൽ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി, കെപിസിസിക്ക് പരാതി നല്‍കുകയായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഡിസിസി പ്രസി‍‍ഡന്റ് ബി ബാബുപ്രസാദ് ഹരിപ്പാട് സീറ്റ് ഒഴിഞ്ഞുകൊടുത്തയാളാണെന്നും എന്നിട്ടിപ്പോൾ കരഞ്ഞു നടക്കുകയാണെന്നും പ്രതാപ വർമ തമ്പാൻ പറഞ്ഞു.

ഈ ഘട്ടത്തിൽ ബാബുപ്രസാദ് ഇടപെട്ടു. തൊട്ടുപിന്നാലെ എ എ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു തുടങ്ങി ജില്ലയിലെ മറ്റുനേതാക്കളും പ്രസംഗം ശരിയായില്ലെന്ന് പറഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയായി മാറിയിരുന്നു. അതേസമയം, അച്ചടക്കം ലംഘിച്ചതിന് സസ്പെൻഷൻ നേരിടുന്നവരുടെ മറുപടികളും അനന്തരനടപടികളും ഇന്നത്തെ കെപിസിസി യോഗം പരിഗണിച്ചേക്കും.

സർക്കാരിനെതിരെ സമരപരിപാടികളും യോഗം ചർച്ച ചെയ്യും. ഇതിനി‌ടെ ആലുവയിലെ മൊഫിയ പര്‍വീണ്‍ ആത്മഹത്യാക്കേസില്‍ സമരം ചെയ്ത കോണ്‍ഗ്രസ് (പ്രവർത്തകർക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.