ഗ്രൂപ്പുകൾക്ക് നിരീക്ഷണം, പാർട്ടിയിൽ പെരുമാറ്റച്ചട്ടം, ഒരു സമയം ഒരു പദവി: മാറ്റം വിശദീകരിച്ച് കെ സുധാകരൻ
ഓരോ കമ്മിറ്റിയുടെയും പ്രവർത്തനം ആറ് മാസം കൂടുമ്പോൾ വിലയിരുത്തും. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: തുടർച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തിന് ശേഷം പാർട്ടി ശക്തിപ്പെടുത്താനുള്ള പദ്ധതികൾ വിവരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചുമതല ബോധമുള്ള പാർട്ടിയായി സംസ്ഥാനത്തെ കോൺഗ്രസിനെ പുനക്രമീകരിക്കാനാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെ ചുമതല വീതിച്ച് നൽകുമെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
ഓരോ കമ്മിറ്റിയുടെയും പ്രവർത്തനം ആറ് മാസം കൂടുമ്പോൾ വിലയിരുത്തും. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്ത് കമ്മിറ്റിയിൽ വനിത പ്രസിഡന്റെന്ന നിബന്ധന ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അച്ചടക്കരാഹിത്യം പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. ഗ്രൂപ്പ് യോഗങ്ങളെ കർശനമായി നിരീക്ഷിക്കും. പാർട്ടിക്ക് തിരിച്ചടിയാകുന്ന നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാക്കൾക്കിടയിൽ ഫ്ലക്സ് രാഷ്ട്രീയം വിലക്കും. ഒരേ സമയം ഒരു പദവി മാത്രമേ പാർട്ടി നേതാക്കൾക്ക് ഇനി അനുവദിക്കൂ. ത്രിതല പത്മായത്ത് സമിതികളെ നിരീക്ഷിക്കാൻ സഹകരണ സെൽ കൊണ്ടുവരും. രണ്ട് ടേം വ്യവസ്ഥ സഹകരണ മേഖലയിൽ കൊണ്ടുവരുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടി പരിപാടികൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും വ്യക്തമാക്കി.
കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. അത് ഞങ്ങൾ തന്നെ പരിഹരിക്കും. പിണറായി അധികാരത്തിൽ തുടരുന്നത് ബി ജെ പി സഹായത്തോടെയാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ജുഡീഷ്യറിക്ക് നീതി ബോധമുണ്ടായെന്ന് അദ്ദേഹം ചോദിച്ചു. ലാവലിൻ കേസ് 20 തവണയിലധികം മാറ്റിവെച്ചു. വൈകിവരുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്. ബിജെപി സഹായത്തോടെ ജുഡിഷ്യറിയെ സ്വാധിനിച്ചാണ് കേസ് വൈകിപ്പിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona