' മുല്ലപ്പള്ളി മാറുമ്പോള്‍ മാറാം, അല്ലെങ്കില്‍ ഹൈക്കമാന്റ് പറയട്ടെ'; ഇരട്ടപ്പദവിയില്‍ കൊടിക്കുന്നില്‍ സുരേഷ്
'മുല്ലപ്പള്ളിരാമചന്ദ്രനൊപ്പം പരിഗണിക്കപ്പെട്ടവരാണ് താനും കെ സുധാകരനും. മുല്ലപ്പള്ളി മാറുമ്പോൾ താന്‍ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയാം, അതല്ലെങ്കില്‍ ഹൈക്കമാന്റ് പറഞ്ഞാലോ സ്ഥാനം ഒഴിയൂ'.
ദില്ലി: കെപിസിസിയിലെ ഇരട്ടപ്പദവി വിവാദത്തില്‍ പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. മുല്ലപ്പള്ളി മാറുമ്പോൾ മാത്രമേ താന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനം ഒഴിയൂ എന്നും അതല്ലെങ്കില്‍ ഹൈക്കമാന്‍റ് ആവശ്യപ്പെടണമെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു. 'മുല്ലപ്പള്ളിരാമചന്ദ്രനെ നിയമിച്ചപ്പോള്‍ പരിഗണിക്കപ്പെട്ടവരാണ് താനും കെ സുധാകരനും. മുല്ലപ്പള്ളി മാറുമ്പോൾ താന്‍ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയാം, അതല്ലെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് പറഞ്ഞാലേ സ്ഥാനം ഒഴിയൂ'. എംപിമാരായ വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ ഒഴിവാക്കണമെന്ന് ചര്‍ച്ച ചെയ്യുന്നത് ശരിയില്ല'. ഒരു പദവി പുനഃസംഘടന ചർച്ചയുടെ ഭാഗമാക്കേണ്ടെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു.
കെപിസിസി പുനഃസംഘടന ചർച്ചയിൽ ഒരാൾക്ക് ഒരു പദവിയെചൊല്ലി തർക്കം രൂക്ഷമാകുകയാണ്. എംപിമാരായ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷിനും മാത്രമായി ഇളവ് അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഹൈക്കമാന്‍റും ഒരു വശത്തും എ,ഐ ഗ്രൂപ്പുകൾ മറുഭാഗത്തുമാണ്. ജംബോ പട്ടിക വേണ്ടന്ന് തുടക്കത്തിൽ നിലപാടെടുത്ത മുല്ലപ്പള്ളി ഭാരവാഹികളുടെ എണ്ണത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെങ്കിലും നിബന്ധനകളിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ ഒരാൾക്ക് ഒരുപദവി പ്രായോഗികമല്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. നിലവിൽ ഉമ്മൻചാണ്ടി ഉൾപ്പടെ 8 പേർ ഇരട്ടപദവി വഹിക്കുന്നു. യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് പരിഗണിക്കുന്നവരും എംഎൽഎമാരാണ്. എംപിമാരായ കൊടിക്കുന്നിൽ. സുരേഷിനും കെ സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി ഇളവ് അനുവദിക്കുന്നത് അംഗീകരിക്കില്ലെന്നാണ് ഗ്രൂപ്പു നേതാക്കളുടെ നിലപാട്.