അഭ്യന്തര വിഷയത്തിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിൽ നിന്നും നേതാക്കളെ വിലക്കി കെപിസിസി
ഈ വിഷയത്തിലെ പാർട്ടിയുടെ നിലപാട് ഹൈക്കമാൻഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാർട്ടി വക്താക്കൾക്കടക്കം നൽകിയിരിക്കുന്ന നിർദേശം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ ചർച്ചയിൽ ഇന്നലെ പങ്കെടുത്ത കെ.പി.അനിൽ കുമാറിനേയും ശിവദാസൻ നായരേയും സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും നേതാക്കളെ വിലക്കി കെപിസിസി. ഡിസിസി പട്ടികയടക്കമുള്ള പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ ചാനലുകളിലെ ചർച്ചക്ക് പോകരുതെന്ന് കെപിസിസി നിർദ്ദേശിച്ചു. ഈ വിഷയത്തിലെ പാർട്ടിയുടെ നിലപാട് ഹൈക്കമാൻഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാർട്ടി വക്താക്കൾക്കടക്കം നൽകിയിരിക്കുന്ന നിർദേശം. വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാധ്യമങ്ങളിലോ പ്രതികരിച്ചാൽ നടപടിയുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്.
14 ജില്ലകളിലേയും ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെയാണ് കോൺഗ്രസിൽ പൊട്ടിത്തെറി ആരംഭിച്ചത്. ഇന്ന് രാവിലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സുധാകരൻ, വിഡി സതീശൻ, കെ.മുരളീധരൻ എന്നീ പ്രമുഖ നേതാക്കളെല്ലാം പരസ്പരം വിമർശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona