Asianet News MalayalamAsianet News Malayalam

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവെച്ചു, ചെയർമാൻ സ്ഥാനത്ത് തുടരുന്നതിൽ അടൂരിനും വിമുഖത

വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കർ മോഹൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

kr narayanan institute director shankar mohan resigned
Author
First Published Jan 21, 2023, 3:26 PM IST

തിരുവനന്തപുരം : ജാതി വിവേചനം കാണിക്കുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപണമുന്നയിച്ച കോട്ടയം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. രാജികത്ത് ചെയർമാൻ നൽകിയെന്ന് ശങ്കർ മോഹൻ അറിയിച്ചു. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കർ മോഹൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞു. അതിന് ശേഷം ഡയറക്ടർ സ്ഥാനത്ത് ഒരു വർഷത്തെ എക്സ്റ്റൻഷനായിരുന്നു. ഈ സമയ പരിധിയും അവസാനിച്ചതിനാലാണ് രാജിവെച്ചതെന്നും ശങ്കർ മോഹൻ വിശദീകരിച്ചു. രാജിക്കത്ത് സർക്കാരിനും കൈമാറിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്ത് തുടരുന്നതിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും വിമുഖത പ്രകടിപ്പിച്ചതായാണ് സൂചന. സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധത പ്രകടിപ്പിച്ച അടൂർ ഗോപാലകൃഷ്ണനെ അനുനയിപ്പിക്കാനാണ് സർക്കാർ നീക്കം.  

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെയായി നടത്തി വന്ന സമരത്തിനിടെയാണ് രാജി പ്രഖ്യാപനം. സമരവുമായി രാജിപ്രഖ്യാപനത്തിന് ബന്ധമില്ലെന്നാണ് ശങ്കർമോഹൻ അറിയിച്ചതെങ്കിലും ഈ വാദം സമരം ചെയ്യുന്ന വിദ്യാർത്ഥികൾ തള്ളി. രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്നും ഉന്നയിച്ച പ്രശ്നങ്ങൾക്കെല്ലാം പരിഹാരം വേണമെന്നും അത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു. 

മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്‍റെ ധാര്‍ഷ്ട്യം തന്നെയാണിത്; അടൂരിനെതിരെ വിദ്യാര്‍ത്ഥികളുടെ തുറന്നകത്ത്

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയതെന്നാണ് സൂചന. പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാര്‍ഥികളുടെ ഭാഗം ശരിവച്ചുളള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് മുന്നിലെത്തിയതെന്നാണ് വിവരം. ഇതടക്കം കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്ത് വരുമെന്ന ഘട്ടത്തിൽ രാജിപ്രഖ്യാപനമെന്നാണ് സൂചന. 

ജാതി അധിക്ഷേപ പരാതിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ അമ്മയും

 

Follow Us:
Download App:
  • android
  • ios