ഇന്ന് പുലർച്ചെ 12.30 ഓടെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്റെചുവട് ജംഗ്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയിലാണ് കെഎസ്ആർടിസി ജീവനക്കാരൻ എക്സൈസിന്റെ പിടിയിലായത്

മാവേലിക്കര: മാവേലിക്കരയിൽ കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ. ഇന്ന് പുലർച്ചെ 12.30 ഓടെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്റെചുവട് ജംഗ്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയിലാണ് കെഎസ്ആർടിസി ജീവനക്കാരൻ എക്സൈസിന്റെ പിടിയിലായത്. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ ഉതൃട്ടാതി വീട്ടിൽ സന്ദീപ് എന്ന് വിളിക്കുന്ന ജിതിൻ കൃഷ്ണ (35) ആണ് പിടിയിലായത്. 1.286 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.

കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് ജിതിൻ കൃഷ്ണ. ഇയാൾ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. 2010 മുതൽ കണ്ടക്ടറായി ജോലി ചെയ്ത് വരികയാണ്. ഇയാൾ കഞ്ചാവ് വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പിടിയിലായത്.

ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ജിതിൻ കൃഷ്ണയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പ്രിവന്‍റീവ് ഓഫീസർമാരായ സി പി സാബു, എം റെനി, ബി അഭിലാഷ്, പി അനിലാൽ, ടി ജിയേഷ്, കെ ആർ രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

YouTube video player