സസ്പെൻഷൻ കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ച കെഎസ്ആർടിസി ഡ്രൈവർ ജീവനൊടുക്കി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ ആർ ബാബുവിനെയാണ് കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയും സസ്പെൻഷൻ മൂലമുണ്ടായ മാനസിക പ്രയാസവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം: സസ്പെൻഷൻ കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവറും കുണ്ടറ കുഴിയം സ്വദേശിയുമായ ആർ ബാബു (54) ആണ് മരിച്ചത്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള പുലമൺ പ്ലാസ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറുമണിയോടെ ഷോപ്പിംഗ് കോംപ്ലക്സിൽ എത്തിയ ശുചീകരണ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് ഇവർ കെഎസ്ആർടിസിയിലെ മറ്റ് ജീവനക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മുൻപ് നടന്ന കെഎസ്ആർടിസി പണിമുടക്കുമായി ബന്ധപ്പെട്ട് ബസ്സുകൾക്ക് കേടുപാടുകൾ വരുത്തിയ സംഭവത്തിൽ ബാബു ഉൾപ്പെടെ മൂന്ന് പേർക്കെതിരെ അധികൃതർ നടപടിയെടുത്തിരുന്നു. ഈ സംഭവത്തെത്തുടർന്ന് 15 മാസത്തോളം സർവീസിന് പുറത്തുനിന്ന ഇവരെ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് ജോലിയിൽ തിരിച്ചെടുത്തത്.

കൊട്ടാരക്കര ഡിപ്പോയിലെ ഷെഡിംഗ് ഡ്യൂട്ടി ഡ്രൈവറായ ബാബുവിന് സർവീസിൽ നിന്നും വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. കടുത്ത സാമ്പത്തിക ബാധ്യതയും സസ്പെൻഷൻ മൂലമുണ്ടായ മനപ്രയാസവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.