'ഇലക്ട്രിക് ബസ് ലാഭത്തില്‍' മന്ത്രി ഗണേഷ്കുമാറിനെ തള്ളി കെഎസ്ആര്‍ടിസി വാർഷിക റിപ്പോർട്ട്
ഏപ്രിൽ മുതൽ ഡിസംബർ വരെ 288. 91 ലക്ഷം ലാഭമൂണ്ടാക്കി.ഒരു കി.മി.ഓടുമ്പോള്‍ ചെലവുകൾ കഴിഞ്ഞഅ 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നു
![ksrtc report says Electric buses are making profit ksrtc report says Electric buses are making profit](https://static-ai.asianetnews.com/images/01g7ga4ydx53tgjsttspe7v8v1/befunky-collage-3--17-_363x203xt.jpg)
തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്‍റെ വാദം തള്ളി കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട്.ഇ ബസ് ലാഭത്തിലാണ്.
ഏപ്രിൽ മുതൽ ഡിസംബർ വരെ 288. 91 ലക്ഷം ലാഭമൂണ്ടാക്കി.ഈ കാലയളവില്‍ 18901 സര്‍വ്വീസ് നടത്തിയത്.ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപ ശമ്പളവും ഇന്ധനത്തിനും ചെലവുവരുന്നു.36.66 രൂപ ശരാശരി വരുമാനം ലഭിച്ചു.ചെലവുകൾ കഴിഞ്ഞ് കി.മിറ്റരിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗതാഗത മന്ത്രിയായിരുന്ന ആന്‍റണി രാജുവും കെഎസ്ആര്‍ടിസിയും സിറ്റി സര്‍വ്വീസിനെ വാനാളം പുകഴ്ത്തുന്നതിനിടെയായിരുന്നു ഇലട്രിക് ബസ്സുകൾ വെള്ളാനയെന്ന് തുറന്നടിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍ രംഗത്തെത്തിയത്. ഇനി ഇലട്രിക് ബസ്സുകൾ വാങ്ങേണ്ടെന്നും നിലവിൽ സിറ്റി സര്‍വ്വീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും വ്യക്തമാക്കി. സംഗതി വിവാദമായി. തലസ്ഥാനവാസികൾ നെഞ്ചേറ്റിയ സര്‍വ്വീസിനെ അങ്ങനെയങ്ങ് വിട്ട് കൊടുക്കാനാകില്ലെന്ന് എംഎൽഎ വികെ പ്രശാന്ത് നിലപാടെടുത്തു. നയപരമായ തീരുമാനങ്ങൾ പുനപരിശോധിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.അതിനിടെയാണ് കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്