എറണാകുളം ആലുവയിൽ കാറിനെ മറികടക്കുന്നതിനിടെ ബൈക്കിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും യുവാക്കൾ ഹെൽമറ്റ് കൊണ്ട് മർദിച്ചു. പരിക്കേറ്റ അടൂർ ഡിപ്പോയിലെ ജീവനക്കാരായ ശ്യാംകുമാർ, പ്രവീൺ എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കൊച്ചി: എറണാകുളം ആലുവയിൽ കെഎസ്ആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും ബൈക്കിലെത്തിയ യുവാക്കൾ ഹെൽമറ്റ് കൊണ്ട് മര്‍ദിച്ചു. കുട്ടമശ്ശേരിയിൽ വച്ച് ബസ് കാറിനെ മറികടക്കുമ്പോൾ എതിരെ വന്ന ബൈക്കിന് തടസ്സമുണ്ടാക്കിയതാണ് പ്രകോപനം. പരിക്കേറ്റ കെഎസ്ആര്‍ടിസിജീവനക്കാര്‍ ആശുപത്രിയിൽ ചികിത്സ തേടി.

ആലുവയിൽ നിന്ന് അടൂരിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനിടെയാണ് സംഭവം. ബസ് മഹിളാലയം കവല പിന്നിട്ടപ്പോൾ, ഒരു കാറിനെ മറികടക്കാൻ ശ്രമിച്ചു. എതിരെ വന്ന ബൈക്കിന് മുന്നിൽ കെഎസ്ആര്‍ടിസി പെട്ടെന്ന് ബ്രേക്കിട്ടു. ഈ ബൈക്കിലെ യുവാക്കളാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ചത്. ഉച്ചയ്ക്ക് രണ്ടേ കാലോടെ, കുട്ടമശ്ശേരിയിലായിരുന്നു ആക്രണം. സംഭവത്തിന് പിന്നാലെ ബസിനെ പിന്തുടര്‍ന്ന യുവാക്കൾ ഹെൽമറ്റ് കൊണ്ട് ഡ്രൈവറെ എറിഞ്ഞു. എന്നാൽ, കമ്പിയിൽ തട്ടിയതിനാൽ ഡ്രൈവര്‍ക്ക് പരിക്കേറ്റില്ല. യുവാക്കളാകട്ടെ, ബസിനെ പിന്തുടര്‍ന്ന് ബൈക്ക് കുറുകെ നിര്‍ത്തിയാണ് തല്ലിയത്. 

അടൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കായംകുളം സ്വദേശി ശ്യാംകുമാര്‍, കണ്ടക്ടര്‍ ശാസ്താംകോട്ട സ്വദേശി പ്രവീൺ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ടക്ടറുടെ മുഖത്തും കണ്ണിനും പരിക്കുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെ മറ്റ് ബസ്സുകളിൽ കയറ്റി വിട്ടു. സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ കുറിച്ച് പൊലീസിന് വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചിൽ തുടങ്ങി.

YouTube video player