ഇപി ജയരാജന് മറുപടിയുമായി കുടുംബശ്രീ അംഗം സുഹറ; 'പിന്നോട്ടില്ല, സമരത്തിനിറങ്ങിയത് നിസഹായത കൊണ്ട്'
നിസ്സഹായത കൊണ്ടാണ് സമരത്തിന് ഇറങ്ങിയതെന്നും എല്ലാ അംഗങ്ങളെയും സംഘടിപ്പിച്ച് സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും കുടുംബശ്രീ അംഗം പി സുഹറ ന്യൂസ് അവറില്‍ പറഞ്ഞു.

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം നടന്ന ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരം ബാഹ്യസമ്മർദ്ദത്തെ തുടർന്നെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം നടത്തുകയായിരുന്നുവെന്ന് ജയരാജൻ ആരോപിച്ചു. എന്നാൽ തങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുമില്ലെന്ന് കുടുംബശ്രീ പ്രവർത്തകർ മറുപടി നൽകി. നിസ്സഹായത കൊണ്ടാണ് സമരത്തിന് ഇറങ്ങിയതെന്നും എല്ലാ അംഗങ്ങളെയും സംഘടിപ്പിച്ച് സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും കുടുംബശ്രീ അംഗം പി സുഹറ ന്യൂസ് അവറില്‍ പറഞ്ഞു.
സര്‍ക്കാര്‍ സബ്സിഡി മുടങ്ങിയ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയത്. മലപ്പുറത്തെ 144 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധ ധര്‍ണയ്ക്ക് എത്തിയത്. സബ്സിഡി ഇനത്തില്‍ കോടികണക്കിന് രൂപയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. വീടും ഹോട്ടലുകളും ജപ്തി ഭീഷണിയിലാണെന്നും സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക ഉടന്‍ ലഭിക്കണമെന്നുമാണ് ആവശ്യം.